കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെയുള്ള അതിജീവിതയുടെ പരാതിക്ക് പിന്നിൽ വ്യക്തമായ ഗൂഢാലോചന ഉണ്ടെന്നാണ് രഞ്ജിത്തിന്‍റെ പ്രധാന വാദം. നടിയുടെ അഭിനയം താൻ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാത്തതിനെ തുടർന്ന് വിമർശിക്കുകയും, സിനിമയിലെ ചില രംഗങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വ്യക്തിവൈരാഗ്യമാണ് വ്യാജ പരാതിക്ക് ആധാരമെന്നും രഞ്ജിത്ത് കോടതിയെ ബോധിപ്പിച്ചു.
ജനുവരിയിൽ നടന്നുവെന്ന് പറയുന്ന സംഭവത്തിൽ മാസങ്ങൾ വൈകി മാർച്ച് മാസത്തിലാണ് പരാതി നൽകിയിരിക്കുന്നത്. മറ്റാരുടെയോ പ്രേരണയാലും നിർദ്ദേശത്താലുമാണ് തനിക്കെതിരെ ഇത്തരമൊരു നീക്കം നടന്നതെന്നാണ് രഞ്ജിത്തിന്‍റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്. അതേസമയം, രഞ്ജിത്തിനെ ചോദ്യം ചെയ്യുന്നതിനായി വീണ്ടും കസ്റ്റഡിയിൽ വേണമെന്ന പോലീസിന്‍റെ അപേക്ഷയും കോടതി ഇന്ന് പരിശോധിക്കും. രണ്ട് അപേക്ഷകളിലും കോടതി എടുക്കുന്ന തീരുമാനം കേസന്വേഷണത്തിൽ നിർണ്ണായകമാകും.
