രാജ്യത്ത് കോവിഡ് വാക്‌സിനുകള്‍ക്ക് മൂന്ന് തരം വില നിശ്ചയിച്ച വാക്സിന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അസാധാരണമായ പ്രതിസന്ധിയില്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാന്‍ വിവേചന അധികാരം സര്‍ക്കാരിനാണെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.വാക്‌സിന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ട ആവശ്യമില്ല. അസാധാരണമായ പ്രതിസന്ധിയില്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാന്‍ വിവേചന അധികാരം സര്‍ക്കാരിനാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്തെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിലയേക്കാള്‍ ഉയര്‍ന്ന വില നല്‍കി സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും നിര്‍മാതാക്കളില്‍നിന്ന് വാക്‌സിന്‍ വാങ്ങേണ്ടിവരുന്ന പുതിയ നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടിയത്.

വാക്‌സിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുക, ഒരു മത്സരാധിഷ്ഠിത വിപണിയിലേക്ക് സ്വകാര്യ വാക്‌സിന്‍ നിര്‍മാതാക്കളെ ആകര്‍ഷിക്കുന്നതുവഴി ഉല്‍പാദനം കൂടുകയും കുറഞ്ഞ വിലയ്ക്ക് വാക്‌സിന്‍ ലഭ്യത വര്‍ധിപ്പിക്കുകയും ചെയ്യുക, വിദേശ വാക്‌സിന്‍ നിര്‍മാണ കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്നതാണ് കോവിഡ് വാക്‌സിനുകളുടെ വില ഉദാരീകരണംകൊണ്ട് ലക്ഷ്യമിടുന്നത്. ഇതെല്ലാം വാക്‌സിന്‍ ലഭ്യത വര്‍ധിപ്പിക്കും. ഓരോ സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ നേരിട്ട് വാങ്ങാന്‍ സാഹചര്യമുണ്ട്. വിലയും ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ വ്യത്യസ്ത വില നല്‍കേണ്ട സാഹചര്യമില്ല. സംസ്ഥാനങ്ങള്‍ക്ക് ആകര്‍ഷകമായ വിലയില്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതിന് നിര്‍മാതാക്കളുമായി അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. 18-44 പ്രായക്കാര്‍ക്ക് എല്ലാ സംസ്ഥാനങ്ങളും സൗജന്യ വാക്‌സിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ രാജ്യത്തെ മൊത്തം ആളുകള്‍ക്ക് സൗജന്യമായി തന്നെ വാക്‌സിന്‍ ലഭിക്കും. വാക്‌സിന്‍ ലഭ്യതയുടെ പരിമിതി, രോഗ വ്യാപന തോത് എന്നിവ കാരണം എല്ലാവര്‍ക്കും ഒരേ സമയം വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയില്ല. അവശ്യ വസ്തുക്കളുടെയും ഇന്‍പുട്ടുകളുടെയും ലഭ്യതയാണ് നിലവില്‍ വാക്‌സിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പ്രധാന തടസം. അത് പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരുകള്‍, വിദഗ്ധര്‍, വാക്‌സിന്‍ നിര്‍മാതാക്കള്‍ എന്നിവരുമായി നിരവധി തവണ ചര്‍ച്ച നടത്തിയ ശേഷമാണ് വാക്‌സിന്‍ നയം രൂപീകരിച്ചത്. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷപാതരഹിതമായി വാക്‌സിന്‍ വിതരണം ചെയ്യുന്നു എന്ന് ഉറപ്പാക്കുന്നതാണ് വാക്‌സിന്‍ നയം. ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങള്‍ക്ക് അനുസൃതമാണ് നയം. ഈ വ്യാപ്തിയില്‍ മഹാമാരി നേരിടുമ്പോള്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമില്ല. പൊതുതാത്പര്യം കണക്കിലെടുത്താണ് എക്‌സിക്യുട്ടീവ് നയങ്ങള്‍ രൂപീകരിക്കുന്നത്. എക്‌സിക്യുട്ടീവിന്റെ പ്രാപ്തിയില്‍ വിശ്വസിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വമേധയാ എടുത്ത കേസ് ഏപ്രില്‍ 30ന് പരിഗണിക്കവേ, സര്‍ക്കാരിന്റെ വാക്‌സിന്‍ നയം പുനപരിശോധിക്കണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. യുഎസ് പൗരന്മാര്‍ക്ക് വളരെ കുറഞ്ഞ വിലയ്ക്കാണ് അസ്ട്രാസെനെക്ക വാക്‌സിന്‍ നല്‍കുന്നത്. അതിനേക്കാള്‍ ഉയര്‍ന്ന വില എന്തുകൊണ്ട് നമ്മള്‍ നല്‍കണം? 150 രൂപയ്ക്ക് കേന്ദ്രത്തിന് ലഭ്യമാക്കുന്ന വാക്‌സിന് സംസ്ഥാനങ്ങള്‍ 300 അല്ലെങ്കില്‍ 400 രൂപ എന്തിനാണ് നല്‍കേണ്ടിവരുന്നത്? ഒരു രാജ്യം എന്തിനാണ് ഇങ്ങനെ വില നല്‍കുന്നത്? 30 മുതല്‍ 40,000 കോടി വരെയാണ് വില വ്യത്യാസം വരുമെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം. സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതി ബെഞ്ച് ഇന്ന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *