കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നും ഇനിയുമുള്ള അതിജീവിതകൾ മുന്നോട്ട് വരണമെന്ന് രാഹുലിനെതിരെ ആദ്യമായി വെളിപ്പെടുത്തല്‍ നടത്തിയ നടി റിനി ആൻ ജോർജ്. മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് നടി മാധ്യമങ്ങളോട് പ്രതികരിച്ചത്. അവരുടെ നീതി അവർ തന്നെ കണ്ടെത്തണമെന്ന് അവര്‍ പറഞ്ഞു. പരാതിക്കാരിക്ക് അഭിനന്ദനങ്ങളെന്നും ആരോപണ വിധേയൻ സ്ഥാനത്ത് തുടരരുതെന്നും റിനി ആൻ ജോര്‍ജ്ജ് ആവശ്യപ്പെട്ടു.
രാഹുൽ മാന്യത ഉണ്ടെങ്കിൽ എം എൽ എ സ്ഥാനം രാജിവെക്കണമെന്ന് എഴുത്തുകാരി ഹണി ഭാസ്കരൻ ആവശ്യപ്പെട്ടു. രാഹുലിന്റെ അറസ്റ്റ് സന്തോഷം നൽകുന്നതാണ്. ഇരകൾക്ക് ഇതിലൂടെ ആദ്യ നീതി ലഭിച്ചു. സർക്കാര്‍ കൃത്യമായ ഇടപെടലാണ് നടത്തിയതെന്നും സീരിയൽ റേപ്പിസ്റ്റ് സ്വഭാവമുള്ളയാളാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് അവര്‍ പറഞ്ഞു.
സ്ത്രീകൾക്ക് ധൈര്യമുണ്ടാകാൻ രാഹുലിനെതിരെയുള്ള നടപടി സഹായിക്കുമെന്ന് കോൺഗ്രസ് സഹയാത്രികയും പ്രസാധകയുമായ എം എ ഷഹനാസ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന് നാണം ഉണ്ടെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
