സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ലാപ്ടോപ്പ്, ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധനാ ഫലം വരുന്നത് വരെ മുസ്ലീം ലീഗ് നേതാവ് കൂടിയായ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്. ഷിംജിതയുടെ വീഡിയോ എഡിറ്റഡ് ആണോ എന്ന് പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു..
കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി പറയുക. അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോടതിയിൽ അഡീഷണൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഷിംജിത വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്. പിന്നാലെ ഒളിവിൽ പോയ ഷിംജിതയെ ബന്ധുവീട്ടിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.
അതേസമയം ഷിംജിത 21 ദിവസമായി ജയിലിലാണെന്നും പരിശോധനാ ഫലം വരുന്നത് വരെ റിമാൻ്റിൽ കഴിയേണ്ട ആവശ്യമില്ലെന്നും ആണ് പ്രതിഭാഗം ഉയർത്തുന്ന വാദം. നേരത്തെ കുന്ദമംഗലം കോടതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെ ഇവർ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു.
