കേന്ദ്ര സർക്കാരിന്റെ വിവിധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. ഫെബ്രുവരി 12 വ്യാഴാഴ്ച പുലർച്ചെ മുതൽ രാത്രി 12 മണി വരെ നീണ്ടുനിൽക്കുന്ന ഈ പണിമുടക്ക് കേരളത്തിൽ ജനജീവിതത്തെ സാരമായി ബാധിച്ചേക്കാം. സിഐടിയു ഉൾപ്പെടെ പത്തോളം പ്രമുഖ തൊഴിലാളി സംഘടനകൾ പണിമുടക്കിന് നേതൃത്വം നൽകുമ്പോൾ മോട്ടോർ വാഹന തൊഴിലാളികളും കടകമ്പോളങ്ങളും ഇതിനോട് സഹകരിക്കുമെന്നാണ് സൂചന. ഇതോടെ സംസ്ഥാനത്ത് ഹർത്താലിന് സമാനമായ സാഹചര്യമുണ്ടാകാൻ സാധ്യതയുണ്ട്.
തുറമുഖം, വൈദ്യുതി, ടെലികോം, ഐടി, ബാങ്കിംഗ്, ഗതാഗതം തുടങ്ങി സകല മേഖലകളിലെയും തൊഴിലാളികൾ പണിമുടക്കിന്റെ ഭാഗമാകും. തൊഴിൽ നിയമങ്ങൾ ഏകീകരിക്കുന്ന ലേബർ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, ഇൻഷുറൻസ് മേഖലയിലെ പൂർണ്ണമായ വിദേശ നിക്ഷേപം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയനുകൾ പ്രധാനമായും ഉന്നയിക്കുന്നത്. പണിമുടക്കിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ അവധിയായിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ ശബരിമല തീർത്ഥാടനം, മാരാമൺ കൺവെൻഷൻ തുടങ്ങിയവയെയും അവശ്യ സർവീസുകളെയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ദേശീയ പണിമുടക്ക് പരിഗണിച്ച് കേരള പിഎസ്‌സി നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. ഇൻഡസ്ട്രിയൽ ട്രെയിനിങ് വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള ഓൺലൈൻ പരീക്ഷയാണ് ഈ മാസം 21-ലേക്ക് മാറ്റിയത്. പരീക്ഷാ കേന്ദ്രങ്ങളിലോ സമയത്തോ മാറ്റമുണ്ടാകില്ലെന്നും നേരത്തെ ലഭിച്ച അഡ്മിഷൻ ടിക്കറ്റുകൾ തന്നെ പരീക്ഷയ്ക്ക് ഉപയോഗിക്കാമെന്നും പിഎസ്‌സി അധികൃതർ വ്യക്തമാക്കി.
