കെആര്‍ ഗൗരിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. കെ ആര്‍ ഗൗരിയമ്മ കരുത്തിന്റെ പ്രതീകമായിരുന്നുവെന്നും ആധുനിക കേരളത്തിലെ സൃഷ്ടിക്ക് ഗൗരിയമ്മ നല്‍കിയ പിന്തുണ വലുതാണെന്നും കെകെ ശൈലജ പറഞ്ഞു. കെ ആര്‍ ഗൗരിയമ്മ പറഞ്ഞ ‘ലാത്തിക്ക് ബീജമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ലാത്തികുഞ്ഞുങ്ങളെ പ്രസവിച്ചേനെ’ എന്ന വാചകം ഓര്‍ത്തെടുത്തായിരുന്നു ശൈലജയുടെ അനുശോചനം.

‘കരുത്തിന്റെ പ്രതീകമാണ് കെആര്‍ ഗൗരിയമ്മ. രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത് വരുന്ന സമയത്ത് തന്നെ കെആര്‍ ഗൗരിയമ്മയെ ആദരവോടെയാണ് കണ്ടിട്ടുള്ളത്. ഞാന്‍ ചെറുതായിരുന്ന സമയത്ത് പൊതുയോഗത്തിന് വരുമ്പോള്‍ കൂട്ടിരിക്കാറുണ്ടായിരുന്നു. അവരുടെ നിശ്ചയ ദാര്‍ഢ്യം നമുക്ക് പകര്‍ത്താവുന്നതിലും അപ്പുറത്താണ്. കേരള നിയമസഭയില്‍ അവര്‍ കൈകാര്യം ചെയ്യാത്ത വകുപ്പുകള്‍ കുറവാണ്. പുറമേ പരുക്കനാണെന്ന് തോന്നുമെങ്കിലും നിറയെ സ്‌നേഹമുണ്ടായിരുന്നു. മന്ത്രിയായിരുന്ന സമയത്ത് ഗൗരിയമ്മയെ കണ്ടിരുന്നു. ഓരോ ഫയലുകളും അന്ന് തന്നെ തീര്‍പ്പ് കല്‍പ്പിക്കണമെന്നാണ് എനിക്ക് നല്‍കിയ നിര്‍ദേശം. മനുഷ്യരുടെ പ്രശ്‌നമാണെന്നും കരുത്തോടെ തീരുമാനമെടുക്കാണമെന്നും പറഞ്ഞിരുന്നു. ആധുനിക കേരളത്തിലെ സൃഷ്ടിക്ക് ഗൗരിയമ്മ നല്‍കിയ പിന്തുണ വലുതാണ്.

അമ്മയുടെ അമ്മ പ്രാദേശിക തല പ്രവര്‍ത്തകയായിരുന്നു. വലിയ പ്രചോദനമായിരുന്നു അവര്‍ക്ക് ഗൗരിയമ്മ. അക്കാലത്ത് കേട്ട ഒരു വാചകമാണ് ലാത്തിക്ക് ബീജമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ലാത്തികുഞ്ഞുങ്ങളെ പ്രസവിച്ചേനെ എന്നത്. ഉള്ളില്‍ പൊതിഞ്ഞുവെച്ച ഭീകരമായ അനുഭവം എത്രയൊ ആളുകളുടെ ഉള്ളില്‍ പൊതിഞ്ഞുവെക്കും വിധി അവര്‍ പ്രതിഫലിപ്പിച്ചു. ചിലപ്പോള്‍ ഭാവിയില്‍ അവര്‍ക്ക് അമ്മയാകാതിരിക്കാന്‍ കഴിയാത്തതും ആക്രമണത്തിന്റെ ഭീകരതയിലാണ്. ഈ സമൂഹത്തിന് വേണ്ടി എല്ലാവരുടേയും അമ്മയായി വളര്‍ന്നുവരാന്‍ സാധിച്ചു. ഭീകരതയുടെ അനുഭവം പേറി ധീരമായി അവര്‍ ജീവിച്ചു. ധീരയാണ്. അതിന് പകരമായി ഒന്നുമില്ല.’ കെകെ ശൈലജ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *