പതിമംഗലം: പതിമംഗലം മേഖലയെ സ്ഥിരം അപകടമേഖലയായി മാറ്റിയ റോഡ് അവസ്ഥയ്ക്കെതിരെ നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചു. ഇതുവരെ പതിമംഗലത്ത് പത്തോളം പേർ അപകടങ്ങളിൽ മരണപ്പെട്ട സാഹചര്യത്തിലാണ് ശക്തമായ പ്രതിഷേധം ഉയർന്നത്. റോഡിലെ അപകടകരമായ വളവുകളും കാഴ്ചപരിധി കുറവുമാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ സമയത്ത് കാണാൻ കഴിയാത്തതാണ് അപകടങ്ങൾ വർധിക്കാൻ പ്രധാന കാരണം.
റോഡിലെ മരണങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധം നൗഷാദ് തെക്കയിൽ ഉദ്ഘാടനം ചെയ്തു. അഷറഫ് മണ്ണത്ത് അധ്യക്ഷത വഹിച്ചു. റിനീഷ് ബാൽ, സുരേഷ് ബാബു, സലീം ചാലിയിൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

റോഡിൽ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക, അപകടകരമായ വളവുകളിൽ ദൃശ്യമാനത വർധിപ്പിക്കുക, ഗതാഗത നിയന്ത്രണങ്ങൾ ശക്തമാക്കുക എന്നിവ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം നൽകുമെന്നും അറിയിച്ചു.
