ന്യൂഡല്‍ഹി: മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ഓര്‍മക്കുറിപ്പ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് പെന്ഗ്വിന് ബുക്സിന്റെ ഇന്ത്യയിലെ അധികൃതരെ ചോദ്യം ചെയ്ത് ഡല്‍ഹി പൊലീസ്. പെന്ഗ്വിന് ബുക്സ് മാനേജ്മെന്റിന്റെ മറുപടിയില്‍ തൃപ്തികരമല്ലെങ്കില്‍ വീണ്ടും ചോദ്യം ചെയ്യുമെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി.
പുസ്തകം വിപണിയില്‍ എത്തിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി മറികടക്കാനുള്ള കൂട്ടായ ശ്രമമാണ് ഇതിന് പിന്നിലെന്നും ഡല്‍ഹി പൊലീസ് പ്രത്യേക സെല്‍ സംശയിക്കുന്നു. നിലവിലുള്ള എഫ്ഐആറില്‍ ക്രിമിനല്‍ ഗൂഢാലോചനയ്ക്കുള്ള പദ്ധതി അടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാല് രാജ്യങ്ങളിലേയും പുസ്തകവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.അന്വേഷണം പ്രാഥമിക തലത്തിലാണ്.
നേരത്തെ പുസ്തകം അനധികൃതമായി പ്രിന്റ് ചെയ്ത് റിലീസ് ചെയ്തതില്‍ പൊലീസ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ചില വെബ്സൈറ്റുകളില്‍ പുസ്തകത്തിന്റെ പിഡിഎഫ് കോപ്പികള്‍ ലഭിക്കുകയും ചില ഓണ്‍ലൈന്‍ വെബ്സൈറ്റുകളില്‍ പുസ്തകം കവറോട് കൂടി വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
