
കണ്ണൂർ ഇരിക്കൂരിൽ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. വയനാട് തവിഞ്ഞാൽ സ്വദേശിനി രജനി ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഞായറാഴ്ച രാത്രിയിൽ രജനിയും ബാബുവും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും തുടർന്നുളള മർദനമാണ് മരണകാരണമെന്നും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. മർദിക്കുന്ന സമയത്ത് ബാബു മദ്യലഹരിയിലായിരുന്നു.ഞായറാഴ്ചയാണ് രജനി മരിക്കുന്നത്. രജനിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് ബാബു അയൽവാസികളെ അറിയിക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. രജനിയുടെ മുഖത്ത് പരിക്കേറ്റ പാടുകളുണ്ടായിരുന്നു. ഇതിന് ശേഷം നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിൽ രജനിയുടെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതായി വ്യക്തമായി. ഇതോടെയാണ് കൊലപാതക സാധ്യത തെളിഞ്ഞത്. ഇരിക്കൂരിൽ കശുവണ്ടി തോട്ടത്തിൽ ജോലിക്ക് എത്തിയതായിരുന്നു രജനി. ഇവർക്കൊപ്പം ബാബുവും മക്കളും ഇരിക്കൂരിലേക്ക് വരികയായിരുന്നു.
