ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണം മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക്. കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയാണ് മന്ത്രിക്കെതിരെ നിർണ്ണായകമായത്.
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള സ്പോൺസർമാരെ ദേവസ്വം ബോർഡിന് പരിചയപ്പെടുത്തിയത് കടകംപള്ളി സുരേന്ദ്രനാണെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി മൊഴി നൽകി. സ്പോൺസർമാരായ രമേശ് റാവു, ഗോവർദ്ധൻ എന്നിവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകണമെന്ന് മന്ത്രി നിർദ്ദേശിച്ചിരുന്നതായും മൊഴിയിലുണ്ട്. ഹൈക്കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിലും ഈ കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്. സ്പോൺസർമാരുടെ മൊഴിയിലും മുൻ മന്ത്രിയെ പരിചയപ്പെട്ട കാര്യം സ്ഥിരീകരിക്കുന്നു.
ഉണ്ണിക്കൃഷ്ണൻ പോറ്റി ഭൂമി തട്ടിയെടുത്തു എന്ന് കാണിച്ച് കഴക്കൂട്ടം സ്വദേശിനി പരാതി നൽകിയിട്ടുണ്ട്. ഈ ഭൂമി തട്ടിപ്പ് പരാതിക്ക് പിന്നിൽ പരാതിക്കാരിയും കടകംപള്ളിയും ചേർന്നുള്ള ഗൂഢാലോചനയാണെന്ന് കാണിച്ച് പോറ്റിയും പരാതി നൽകി. പോറ്റിയുടെ പരാതി ഡിജിപി എസ്ഐടിക്കോ സിറ്റി പൊലീസ് കമ്മീഷണർക്കോ കൈമാറും. എന്നാൽ ഹൈക്കോടതിയുടെ അനുമതി ലഭിക്കാത്തതിനാൽ നിലവിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടില്ല.
