തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. അടുത്ത മണിക്കൂറുകളിൽ ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.
വേനൽമഴയുടെ സാധ്യത നിലനിൽക്കുമ്പോഴും സംസ്ഥാനത്ത് ചൂട് കുതിച്ചുയരുകയാണ്. ഏപ്രിൽ 14 വരെ വിവിധ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 38 °C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സാധാരണയേക്കാൾ 2°C മുതൽ 3°C വരെ ചൂട് കൂടാനാണ് സാധ്യത. ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം മലയോര മേഖലകൾ ഒഴികെയുള്ള ഇടങ്ങളിൽ കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടേക്കാം. കാർമേഘം കണ്ട് തുടങ്ങുമ്പോൾ തന്നെ മുൻകരുതൽ സ്വീകരിക്കുക. ഇടിമിന്നലിന്റെ ലക്ഷണമുണ്ടെങ്കിൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക. കടുത്ത ചൂട് നിലനിൽക്കുന്നതിനാൽ നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക. ഉച്ചസമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
