അബൂദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ഹാരിസിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തി.

കെട്ടാങ്ങൽ: നാട്ടുവൈദ്യൻ ഷാബാ ശരീഫ് വധക്കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ അബൂദാബിയിലെ ബിസിനസ് പങ്കാളിയായിരുന്ന ഈസ്റ്റ് മലയമ്മ കുറുപ്പൻ തൊടുകയിൽ ഹാരിസിന്റെ മൃദദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. നിലമ്പൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി നൽകിയ ഉത്തരവ് അനുസരിച്ചാണ് പോസ്റ്റ്മോർട്ടം നടത്തിയത്. മഹല്ല് ഭാരവാഹികളും പൊതുപ്രവർത്തകരുമായ എൻ പി ഹംസ മാസ്റ്റർ, ടി പി അഹമ്മദ് കുട്ടി, എൻ പി ഹമീദ് മാസ്റ്റർ, മൊയ്തു പീടികണ്ടി, ശരീഫ് മലയമ്മ, വി കെ ഇബ്രാഹിംകുട്ടി, അൻവർ പാലക്കുറ്റി എന്നിവരുടെയും നിലമ്പൂർ ഡി.വൈ.എസ്.പി ഷാജു കെ എബ്രഹാം, സി.ഐ പി വിഷ്ണു, തഹസിൽദാർ ശ്രീകുമാർ എന്നിവരുടെയും സാന്നിധ്യത്തിൽ ഫോറൻസിക് സർജൻ ഡോക്ടർ ലിസ, സയൻറിഫിക് ഓഫീസർ ഡോക്ടർ വി മിനി എന്നിവർ പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകി. രണ്ടര വർഷം പഴക്കമുള്ള മൃതദേഹത്തിന്റെ കഫൻ തുണിക്ക് യാതൊരു കേടുപാടും സംഭവിച്ചിരുന്നില്ല. തലയോട്ടിയും അസ്ഥികൂടങ്ങളും ആണ് തുണിയിൽ അവശേഷിച്ചിരുന്നത്. പ്രാഥമിക പരിശോധനയ്ക്കുശേഷം വിദഗ്ധ പരിശോധനയ്ക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വൈകുന്നേരം നാലുമണിയോടെ ഈസ്റ്റ് മലയമ്മ ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി. 2020 മാർച്ച് അഞ്ചിനാണ് അബുദാബിയിലെ ഫ്ലാറ്റിൽ ഹാരിസ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാബാ ശരീഫ് കൊലപാതകം തെളിഞ്ഞതോടെ ഷൈബിന്റെ നിർദ്ദേശപ്രകാരം അബുദാബിയിലെ ഫ്ലാറ്റിൽ വെച്ച് ഹാരിസിനെയും കൊല ചെയ്തതായി പ്രതികൾ സെക്രട്ടറിയേറ്റിനു മുമ്പിൽ വച്ച് പരസ്യമായി കുറ്റസമ്മതം നടത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകത്തെ കുറിച്ചുള്ള കൂടുതൽ തെളിവുകൾ പോലീസിന് കണ്ടെത്താനായത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുന്നതോടെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ സൂചനകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും നാട്ടുകാരും.

Leave a Reply

Your email address will not be published. Required fields are marked *