രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചനമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് കേസിലെ മുഖ്യപ്രതി നളിനി. രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുകയാണ് നിലവില്‍ നളിനി. കേസിലെ പ്രതിയായ പേരറിവാളനെ കോടതി ഇടപെട്ട് നേരത്തെ വിട്ടയച്ചിരുന്നു.

പേരറിവാളനെ വിട്ടയച്ചതുപോലെ തനിക്കും മോചനം വേണമെന്നാവശ്യപ്പെട്ടാണ് നളിനി കോടതിയെ സമീപിച്ചിരിക്കുന്നത്. അതുവരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും നളിനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സമാന ആവശ്യമുന്നയിച്ച് കേസിലെ മറ്റൊരു പ്രതിയായ രവിചന്ദ്രനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

കേസിലെ ഏഴ് പ്രതികളില്‍ പേരറിവാളന്‍, നളിനി, രവിചന്ദ്രന്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യക്കാര്‍. കേസിലെ മറ്റ് നാല് പ്രതികള്‍ ശ്രീലങ്കക്കാരാണ്. നിലവില്‍ നളിനിയും രവിചന്ദ്രനും തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ച പരോളിലാണുള്ളത്. പേരറിവാളനെ മാസങ്ങള്‍ക്ക് മുമ്പ് ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു.

മദ്രാസ് ഹൈക്കോടതിയില്‍ ഇതേ ആവശ്യം ഉന്നയിച്ച് ജൂണ്‍ 17ന് സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ വിട്ടയച്ച സുപ്രീംകോടതി ഉത്തരവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഗവര്‍ണറുടെ അനുമതി വാങ്ങാതെയാണ് രാജീവ് ഗാന്ധി വധക്കേസില്‍ ഉള്‍പ്പെട്ട നളിനി ശ്രീഹരന്റെയും രവിചന്ദ്രന്റെയും അപേക്ഷ തള്ളിയത്. 142 വകുപ്പ് പ്രകാരം സുപ്രീം കോടതിക്കുള്ള പ്രത്യേക അധികാരം ഹൈക്കോടതിക്കില്ലെന്നും 226 വകുപ്പിന് അനുസൃതമായി നടപടിയെടുക്കാനാകില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് കേടതി പറഞ്ഞു. മെയ് 18നാണ് പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *