നേപ്പാളി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ലെഫ്റ്റനന്‍റ് കേണല്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ജോലി ചെയ്തിരുന്ന ലെഫ്റ്റനന്‍റ് കേണല്‍ രാമേന്ദു ഉപാധ്യായ് ആണ് അറസ്റ്റിലായത്. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ ബാര്‍ ഡാന്‍സറായിരുന്ന ശ്രേയ ശര്‍മയാണ് കൊല്ലപ്പെട്ടത്. സിർവാൾഗഢ് പ്രദേശത്ത് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ലെഫ്റ്റനന്‍റ് കേണലിനെ അറസ്റ്റ് ചെയ്തത്. ലെഫ്റ്റനന്‍റ് കേണലും യുവതിയും തമ്മിലുണ്ടായിരുന്നത് വിവാഹേതര ബന്ധമാണെന്ന് പൊലീസ് പറഞ്ഞു. യുവതി വിവാഹം കഴിക്കാന്‍ സമ്മര്‍ദം ചെലുത്തിയതോടെയായിരുന്നു കൊലപാതകമെന്ന് രാമേന്ദു ഉപാധ്യായയെ ചോദ്യംചെയ്ത ശേഷം പൊലീസ് വിശദീകരിച്ചു. മൂന്ന് വര്‍ഷമായി ഇരുവരും വിവാഹേതര ബന്ധത്തിലായിരുന്നു. ഡെറാഡൂണില്‍ നിയമനം ലഭിച്ചതോടെ ലെഫ്റ്റനന്‍റ് കേണല്‍ ശ്രേയയെ ഡെറാഡൂണിലേക്ക് കൊണ്ടുവന്ന് അവിടെ വാടകയ്ക്ക് ഫ്ലാറ്റ് എടുത്തുനല്‍കി താമസിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി രാജ്പൂർ റോഡിലെ ക്ലബ്ബിൽ വെച്ച് ഉപാധ്യായ ശ്രേയക്കൊപ്പം മദ്യപിച്ചു. ഒരു ലോങ് ഡ്രൈവിന് പോകാമെന്ന് ഉപാധ്യായ യുവതിയോട് പറഞ്ഞു. നഗര പ്രാന്തത്തിലെ വിജനമായ താനോ റോഡിൽ എത്തിയപ്പോള്‍ കാര്‍ പാര്‍ക്ക് ചെയ്ത് ലെഫ്റ്റനന്‍റ് കേണല്‍ യുവതിയുടെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ചു. പുലർച്ചെ 1.30ഓടെയായിരുന്നു ഇത്. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച് ലെഫ്റ്റനന്‍റ് കേണല്‍ സ്ഥലംവിടുകയും ചെയ്തു. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ പൊലീസ് പ്രതിയെ പിടികൂടി. പണ്ഡിറ്റ് വാരി പ്രേം നഗറിലെ വീട്ടില്‍ വെച്ചാണ് പൊലീസ് ലെഫ്റ്റനന്‍റ് കേണലിനെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *