ഇസ്രയേലിൽ കുടുങ്ങി കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷൻ അജയുടെ ഭാഗമായുള്ള ആദ്യ വിമാനം ഇസ്രയേലിൽ നിന്ന് ഇന്ന് തിരിക്കും. 230 പേരാണ് ഇന്ത്യയിലേക്ക് ഇന്ന് തിരികെയെത്തുക. ഇതില്‍ ഭൂരിപക്ഷവും വിദ്യാർത്ഥികളായിരിക്കും. യാത്ര സൗജന്യമാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ദൗത്യത്തിന്റെ ഭാഗമായി ദില്ലിയില്‍ ഉന്നതതല യോഗം നടക്കുകയാണ്. ഇസ്രയേയിലെ ഇന്ത്യൻ അംബാസിഡർ അടക്കം ഓൺലൈനായി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എസ് ജയശങ്കറിൻ്റെ നേതൃത്വത്തിൽ യോഗം.ഓപ്പറേഷൻ അജയിന് ഇന്ന് ആണ് തുടക്കമായത്. ആദ്യ ചാർട്ടേർഡ് വിമാനം ഇന്ന് രാത്രി ടെൽ അവീവിലെ ബെൻഗുറിയോൺ വിമാനത്താവളത്തിൽ നിന്നാണ് പുറപ്പെടുക. ഇതുവരെ രണ്ടായിരത്തിലധികം പേർ ഇസ്രയേലില്‍ നിന്ന് മടങ്ങാൻ താൽപര്യമറിയിച്ചെന്നാണ് സൂചന. ഇതിൽ ഭൂരിഭാഗവും ഇസ്രായേലിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ്. ആദ്യ ബാച്ചാകും ഇന്ന് പുറപ്പെടുകയെന്നും കൂടുതൽ വിമാനങ്ങൾ ദൗത്യത്തിൻ്റെ ഭാഗമാകുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം ജോലിക്കായി ഇസ്രായേലിൽ എത്തിയ മലയാളികളിൽ ഭൂരിപക്ഷവും നിലവിൽ തിരികെ എത്താനുള്ള താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. സാഹചര്യം നോക്കി മാത്രമേ തീരുമാനമെടുക്കൂ എന്നാണ് പലരുടെയും നിലപാട്.

ഓപ്പറേഷൻ അജയ് ഒരു നിർബന്ധിത ഒഴിപ്പിക്കൽ അല്ലെന്നും താൽപര്യമുള്ളവരെ മാത്രം തിരികെ കൊണ്ടുവരുമെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്. പതിനെണ്ണായിരം ഇന്ത്യാക്കാരെ കൂടാതെ, ഗുജറാത്തിൽ നിന്നും ഇസ്രയേലിലേക്ക് കുടിയേറിയ അറുപതിനായിരത്തോളം ഇന്ത്യൻ വംശജരും നിലവിൽ ഇവിടെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *