നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില്‍ പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ് .അധികാരത്തിലെത്തിയാല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിന്റെ പേര് സര്‍ദാര്‍ പട്ടേല്‍ സ്‌റ്റേഡിയം എന്നാക്കി മാറ്റുമെന്ന് പ്രകടന പത്രികയിൽ കോൺഗ്രസ് വാഗ്ദാനം നല്‍കി.സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ പ്രകടനപത്രിക ഔദ്യോഗിക രേഖയാക്കി മാറ്റുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.ഗുജറാത്തില്‍ പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനവുമായി പുറത്തിറക്കിയ പ്രകടന പത്രികയില്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ അമ്പത് ശതമാനം സംവരണം നല്‍കുമെന്നും ഉറപ്പ് നല്‍കുന്നുണ്ട്. അവിവാഹിതരായ സ്ത്രീകള്‍ക്കും വിധവകള്‍ക്കും മുതിര്‍ന്ന സ്ത്രീകള്‍ക്കും മാസം 2000 രൂപ വീതം നല്‍കും. 3000 സര്‍ക്കാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ തുറക്കും. പെണ്‍കുട്ടികള്‍ക്ക് ബിരുദാനന്തരബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നല്‍കും. തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് മാസം 3000 രൂപ വീതം നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.3 ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും. 300 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കുകയും 500 രൂപയ്ക്ക് ഗ്യാസ് സിലണ്ടറുകള്‍ ലഭ്യമാക്കുകയും ചെയ്യുമെന്നും പ്രകടനപത്രിക വ്യക്തമാക്കുന്നു. ഗുജറാത്തില്‍ രണ്ടു ഘട്ടങ്ങളിലായി ഡിസംബര്‍ ഒന്നിനും അഞ്ചിനുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

Leave a Reply

Your email address will not be published. Required fields are marked *