മലപ്പുറം എടപ്പാൾ കണ്ടനകത്ത് മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവം നാടിനെ നടുക്കി. സെറിബ്രൽ പാൾസി ബാധിച്ച മകൾ അഞ്ജന (27) യെ കൊലപ്പെടുത്തിയ ശേഷം അമ്മ അനിതാകുമാരി (57) ആണ് ജീവനൊടുക്കിയത്.
ഇന്ന് രാവിലെ എട്ട് മണിയോടെ മകൻ ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. മകളെ വീട്ടിലെ ഡ്രമ്മിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം അനിതാകുമാരി വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ചതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കുടുംബം അനുഭവിച്ചിരുന്ന കടുത്ത വിഷാദമാണ് ഇതിന് പിന്നിലെന്ന് പോലീസ് പറയുന്നു. ഒരു മാസം മുമ്പ് അനിതാകുമാരിയുടെ ഭർത്താവ് മരിച്ചിരുന്നു. ഈ സംഭവം അവരെ ആഴത്തിൽ വിഷാദത്തിലാക്കി. കൂടാതെ, സെറിബ്രൽ പാൾസി ബാധിച്ച മകൾക്ക് മതിയായ ചികിത്സ കിട്ടാതിരുന്നതും അനിതാകുമാരിയെ നിരന്തരം അലട്ടിയിരുന്നുവെന്നും പോലീസ് സൂചിപ്പിച്ചു. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
