ഗുരുവായൂർ ദേവസ്വം നിയമനങ്ങളുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും അപ്പീൽ നൽകാൻ തീരുമാനിച്ചു. ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് തനതായി നിയമനങ്ങൾ നടത്താമെന്നും, അത് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ (KDRB) പരിധിയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നുമാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
എല്ലാ ദേവസ്വം ബോർഡുകളിലെയും നിയമനങ്ങൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായി, ഗുരുവായൂർ ഉൾപ്പെടെയുള്ള അഞ്ച് ദേവസ്വം ബോർഡുകളിലെയും നിയമനങ്ങൾ റിക്രൂട്ട്‌മെന്റ് ബോർഡിന് കീഴിലാക്കി സർക്കാർ നേരത്തെ നിയമം കൊണ്ടുവന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്കൊപ്പം ഗുരുവായൂരിലും റിക്രൂട്ട്‌മെന്റ് ബോർഡ് വഴിയാണ് നിയമനങ്ങൾ നടന്നിരുന്നത്. ഈ സുതാര്യത ഉറപ്പാക്കുന്ന സംവിധാനത്തിന് ഹൈക്കോടതി വിധി ഒരു തിരിച്ചടിയായ സാഹചര്യത്തിലാണ് വിധിയെ ചോദ്യം ചെയ്തുകൊണ്ട് സർക്കാരും ദേവസ്വം ബോർഡും കോടതിയെ സമീപിക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.
