യുഡിഎഫ് ഭരണകാലത്ത് പൊതുവിദ്യാഭ്യാസ മേഖല നേരിട്ട തകർച്ചയെയും സ്കൂളുകൾ അടച്ചുപൂട്ടാനുള്ള നീക്കങ്ങളെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ യുഡിഎഫ് സർക്കാർ ആയിരത്തോളം പൊതുവിദ്യാലയങ്ങളെ ‘അനാദായകരമെന്ന്’ മുദ്രകുത്തി പൂട്ടാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ആ നയം തുടരുകയായിരുന്നുവെങ്കിൽ കേരളത്തിലെ സർക്കാർ-എയ്ഡഡ് മേഖലയിലെ ആയിരക്കണക്കിന് സ്കൂളുകൾ ഇന്ന് ഇല്ലാതാകുമായിരുന്നു. എന്നാൽ ഇന്ന് വിദേശ രാജ്യങ്ങളിലെ വിദ്യാലയങ്ങളോട് കിടപിടിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്മാർട്ട് ക്ലാസ് റൂമുകളിലാണ് നമ്മുടെ കുട്ടികൾ പഠിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സൗജന്യ യൂണിഫോം പദ്ധതിയിലൂടെ കൈത്തറി മേഖലയെക്കൂടി സംരക്ഷിക്കാൻ സർക്കാരിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുഡിഎഫ് കാലത്തെ അവഗണനയിൽ നിന്ന് മാറി, കൈത്തറി തൊഴിലാളികൾക്ക് കൃത്യമായ കൂലി ഉറപ്പാക്കുന്നതിനൊപ്പം വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള യൂണിഫോം നൽകാനും ഈ സർക്കാരിന് കഴിഞ്ഞു. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ഇത്രയേറെ മികവിലേക്കുയർന്നത് നിസ്സാരമായ കാര്യമല്ലെന്നും വികസന പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *