ന്യൂഡല്‍ഹി: കടമെടുപ്പ് പരിധിയില്‍ സുപ്രീംകോടതി നിര്‍ദേശം പരിഗണിച്ച് 5000 കോടി അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. അടുത്ത സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ ഒമ്പതു മാസത്തെ വായ്പാപരിധിയില്‍ നിന്നും ഈ തുക കുറവു വരുത്തുമെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വെങ്കിട്ടരാമന്‍ കോടതിയെ അറിയിച്ചു. 10,000 കോടിയെങ്കിലും കടമെടുക്കാന്‍ അനുമതി വേണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും.

എന്നാല്‍ 5000 കോടി പോരെന്നും, പതിനായിരം കോടിയെങ്കിലും അനുവദിക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. വായ്പയെടുക്കാനുള്ള കേരളത്തിന്റെ അവകാശത്തെ ഹനിക്കുന്നതാണ് കേന്ദ്രത്തിന്റെ നിലപാടെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. കേന്ദ്രം സംസ്ഥാനത്തിന്റെ ചെലവ് നിയന്ത്രിക്കാന്‍ ഇടപെടുന്നു. ഇത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും കേരളം ചൂണ്ടിക്കാട്ടി.

ഇടക്കാല ആശ്വാസം എന്ന നിലയില്‍ കേന്ദ്രം നല്‍കാമെന്ന് പറഞ്ഞ 5000 കോടി വാങ്ങിക്കൂടേയെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് വഴി കാണേണ്ടതെന്ന് കേന്ദ്രം അഭിപ്രായപ്പെട്ടു. വായ്പാ പരിധി വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങളോടും ഒരേ നിലപാടാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. ഇതില്‍ ഒരു വിവേചനവും കേന്ദ്രം കാണിച്ചിട്ടില്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

വായ്പാപരിധിയില്‍ ഇളവ് അനുവദിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നു രാവിലെ 10.30 ന് നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *