സംസ്ഥാനത്തെ അർഹരായ 65,000 കുടുംബങ്ങള്‍ക്ക് കൂടി മുന്‍ഗണനാ റേഷൻ കാർഡുകള്‍ അനുവദിക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് നടക്കും. മുൻഗണനാ കാർഡുകളുടെ വിതരണോദ്ഘാടനം തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ജി ആർ അനിൽ അധ്യക്ഷത വഹിക്കും. ഇതോടെ എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെയായി മഞ്ഞ, പിങ്ക് എന്നീ മുൻഗണനാ വിഭാഗത്തിലേക്ക് തരം മാറ്റി നൽകിയ ആകെ കാർഡുകളുടെ എണ്ണം 7,16,692 ആയി.
രണ്ടാം എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് ഏഴ് ലക്ഷം മുൻഗണനാ കാർഡുകള്‍ തരംമാറ്റി വിതരണം ചെയ്തെന്ന റെക്കോർഡ് കൂടിയാണ് കുറിക്കപ്പെടുന്നത്. കേന്ദ്ര സർക്കാരിന്റെ മാനദണ്ഡപ്രകാരം സംസ്ഥാനത്തെ ജനസംഖ്യയിൽ 53% ആളുകളെ മാത്രമേ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയൂ. ഈ പരിമിതി മൂലം അർഹരായ ഒട്ടേറെ കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാർഡുകള്‍ നല്കാന് കഴിയാതെ പോയിട്ടുണ്ട്. അർഹരല്ലാത്തവരിൽ നിന്ന് പിടിച്ചെടുത്തതും സർക്കാർ ആഹ്വാന പ്രകാരം സ്വമേധയാ ഉപേക്ഷിച്ചതുമായ കാർഡുകൾ വഴിയുണ്ടായ ഒഴിവുകളിലേക്ക് പുതിയ അർഹരെ ഉൾപ്പെടുത്തിയാണ് ഇത് മറികടന്നത്.
വിഷൻ 2031ന്റെ ഭാഗമായി തയ്യാറാക്കിയ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ വിഷൻ ഡോക്യുമെന്റ് ചടങ്ങിൽ പ്രകാശനം ചെയ്യും. വട്ടിയൂർക്കാവ് എംഎല്‍എ വി കെ പ്രശാന്തിന് നല്‍കിയാണ് പ്രകാശനം ചെയ്യുക. 2031 ലെ കേരളം എപ്രകാരമായിരിക്കണം എന്നതിനെ സംബന്ധിച്ച് ആശയങ്ങള്‍ രൂപീകരിക്കുന്നതിനായി സംഘടിപ്പിച്ച വിഷന്‍ 2031 ന്റെ ഭാഗമായാണ് വിഷന്‍ ഡോക്യുമെന്റ് തയ്യാറാക്കിയത്.
