ശബരിമല സ്വർണമോഷണക്കേസിൽ തന്ത്രിക്ക് പോറ്റിയുമായി അടുത്ത ബന്ധമുള്ളതിന് തെളിവുണ്ടെന്ന് എസ്ഐടി. തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി ഹൈക്കോടതിയില്‍ അപ്പീൽ നൽകി. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമര്‍ശം റദ്ദാക്കണമെന്ന് എസ്‌ഐടി അപ്പീലിൽ പറഞ്ഞു. ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമാണുള്ളതെന്ന് അപ്പീലിൽ എസ്ഐടി പറയുന്നു. പോറ്റിയും തന്ത്രിയും തമ്മിലുള്ള ശബ്ദ സന്ദേശങ്ങള്‍ തെളിവായി കണ്ടെത്തിയിട്ടുണ്ട്. ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയതാണെന്ന് തന്ത്രിക്ക് അറിയാമായിരുന്നു. എന്നാല്‍ ചെമ്പെന്ന് എഴുതിയ മഹസറില്‍ തന്ത്രി ഒപ്പുവെക്കുകയായിരുന്നു.
1998ല്‍ പാളികള്‍ സ്വര്‍ണ്ണം പൂശുമ്പോള്‍ കണ്ഠര് രാജീവരാണ് തന്ത്രിസ്ഥാനത്തുണ്ടായിരുന്നത്. സ്വര്‍ണപ്പാളികള്‍ സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്ന് തന്ത്രിക്ക് അറിയാമായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അപേക്ഷയും തന്ത്രിയുടെ അനുമതിയും തയ്യാറാക്കിയത് ഒരേ വേഡ് ഫയലിലാണ്. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ സിസ്റ്റത്തിലാണ് ഇത് തയ്യാറാക്കിയതെന്നും എസ്‌ഐടി പറയുന്നുണ്ട്.
താന്ത്രിക കര്‍മ്മങ്ങളിലെ മതിയായ അറിവാണ് തന്ത്രിയാകാനുള്ള പ്രാഥമിക യോഗ്യതയെന്നും തന്ത്രി ഭക്തനായിരിക്കണമെന്നുമാണ് ദേവസ്വം മാനുവലിലെ നിര്‍ദ്ദേശവും. എന്നാൽ ഇതിന് ഘടകവിരുദ്ധമായ തെളിവുകള്‍ തന്ത്രിയുടെ മൊബൈലില്‍ നിന്ന് കണ്ടെത്തി. ഫൊറന്‍സിക് പരിശോധനയിലാണ് തെളിവുകള്‍ കണ്ടെത്തിയതെന്നും എസ്‌ഐടി പറഞ്ഞു.
കര്‍ണാടകയില്‍ പലയിടത്തും പൂജ ചെയ്യാന്‍ തന്ത്രി പോയിട്ടുണ്ട്. പൂജയ്ക്കുള്ള സൗകര്യം ഒരുക്കി നല്‍കിയത് പോറ്റിയായിരുന്നുവെന്നും ഇതിനുള്ള സാക്ഷിമൊഴികളുണ്ടെന്നും എസ്‌ഐടി പറയുന്നു. പോറ്റിയും തന്ത്രിയും തമ്മിലുള്ള ശബ്ദ സന്ദേശങ്ങള്‍ തെളിവായി കണ്ടെത്തിയെന്നും തന്ത്രിക്കെതിരെ മതിയായ സാക്ഷിമൊഴികളുണ്ടെന്നും എസ്‌ഐടി പറഞ്ഞു.
