മുംബൈ∙ ജുഹു ബീച്ചില്‍ കുളിക്കുന്നതിനിടെ കാണാതായ മൂന്നു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പതിനാറു വയസ്സുള്ള ആൺകുട്ടിയുടെ മൃതദേഹമാണു ലഭിച്ചത്. തിരയില്‍പ്പെട്ട രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 12നും 16നും ഇടയിൽ പ്രായമുള്ള അഞ്ചംഗസംഘമാണ് കോലിവാഡയില്‍ തിങ്കളാഴ്ച വൈകിട്ട് തിരയില്‍പ്പെട്ടത്. രണ്ടുപേരെ നേരത്തെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയിരുന്നു.

രണ്ടു വിദ്യാർഥികളെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ ഊർജിതമാണ്. നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും മുങ്ങൽ വിദഗ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്. തിരച്ചിൽ നടത്തുന്നതിനായി നാവികസേനയുടെ ഹെലികോപ്റ്റർ തിങ്കളാഴ്ച രാത്രി എത്തി. ഡൈവിങ് ടീമുകൾ സജ്ജമാണെന്നും എന്നാൽ കടൽ പ്രക്ഷുബ്ധമായത് തിരിച്ചടിയാണെന്നും അധികൃതർ വ്യക്തമാക്കി.

ബിപോർജോയ് ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ജുഹുവില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂൺ 15ന് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് എത്തുമെന്നാണു പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *