ഡോ. കഫീല്‍ ഖാന്റെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് അലഹബാദ് കോടതി .സസ്‌പെന്‍ഷന്‍ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് കഫീല്‍ ഖാന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്‍കിയത്.
2017 ആഗസ്റ്റില്‍ ഗൊരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ കിട്ടാതെ 60 കുട്ടികള്‍ മരിച്ച കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതോടെയാണ് ഡോ. കഫീല്‍ ഖാന്‍ യോഗി സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായത്.ചികിത്സാപ്പിഴവുകള്‍ക്ക് ഉത്തരവാദിയെന്ന് ആരോപിച്ച് അദ്ദേഹത്തെ ജയിലിലടച്ചെങ്കിലും അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയായിരുന്നു. 2017 ആഗസ്റ്റ് 22ന് കഫീല്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്തു.
കഫീല്‍ ഖാനെതിരെ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പുനരന്വേഷണം പിന്‍വലിച്ചുവെന്നും അദ്ദേഹത്തിന്റെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട കാര്യത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ മനീഷ് ഗോയലായിരുന്നു യോഗി സര്‍ക്കാരിന് വേണ്ടി ഹാജരായിരുന്നത്.
