ന്യൂയോര്‍ക്ക്: ഇസ്രായേല്‍ – ഹമാസ് യുദ്ധത്തില്‍ ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കി. ഇന്ത്യയടക്കം 153 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. കഴിഞ്ഞ തവണ ഇന്ത്യ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നിരുന്നു.

ഇസ്രായേലും അമേരിക്കയുമടക്കം 10 രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. ആസ്ത്രിയ, പരാഗ്വെ, ചെക് റിപ്പബ്ലിക്, ഗ്വാട്ടിമാല, ലൈബീരിയ, മൈക്രോനേഷ്യ, നൗറു, പാപ്പുവ ന്യൂഗിനിയ, എന്നീ രാജ്യങ്ങളാണ് വെടിനിര്‍ത്തലിനെ എതിര്‍ത്തത്. ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഇത് രണ്ടാം തവണയാണ് യു.എന്‍ പ്രമേയം പാസാക്കുന്നത്. ഒക്ടോബര്‍ 27ന് 120 രാജ്യങ്ങളുടെ പിന്തുണയില്‍ പ്രമേയം പാസാക്കിയിരുന്നു.

അതേസമയം സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം അനുവദിക്കില്ലെന്ന ഇസ്രായേല്‍ നിലപാട് യു.എസ് തള്ളി. ഇസ്രായേല്‍ കമ്യൂണിക്കേഷന്‍ മന്ത്രിയാണ് സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം അനുവദിക്കില്ലെന്നും ഓസ്ലോ കരാര്‍ അപ്രസക്തമെന്നും വ്യക്തമാക്കി. എന്നാല്‍ ഇത് തള്ളിയ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഫലസ്തീന്‍ അതോറിറ്റിയെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ട ഘട്ടമാണിതെന്ന് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *