ന്യൂഡല്‍ഹി: സന്ദര്‍ശക പാസിലെത്തി ലോക്‌സഭയുടെ നടുത്തളത്തിലേക്ക് ചാടി ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചവര്‍ക്ക് പാസ് നല്‍കിയത് ബി.ജെ.പി എം.പി. മൈസൂര്‍ കുടക് എം.പി പ്രതാപ് സിംഹ ഒപ്പിട്ട പാസാണ് അക്രമികള്‍ ഉപയോഗിച്ചത്. സാഗര്‍ ശര്‍മ എന്ന പേരിലാണ് പാസ് നല്‍കിയത്. സുരക്ഷ സേന ഉദ്യോഗസ്തരും എം.പിമാരും ചേര്‍ന്ന് ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഷൂവിലൊളിപ്പിച്ച കളര്‍ സ്‌മോക്ക് സ്‌പ്രേ പൊട്ടിക്കുയായിരുന്നു. സഭാഹാളിലാകെ മഞ്ഞ നിറം പടര്‍ന്നതോടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ലോക്സഭാ നടപടികള്‍ പുനരാരംഭിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി പറഞ്ഞു. വലിയ സുരക്ഷാ വീഴ്ചയെന്ന് എ എം ആരിഫ് എം പി വിമര്‍ശിച്ചു.

പാര്‍ലമെന്റിന് അകത്തു നിന്നും പുറത്തു നിന്നുമായി ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരെയാണ് സുരക്ഷാസേന കസ്റ്റഡിയിലെടുത്തത്. പാര്‍ലമെന്റിനകത്ത് നിന്ന് പിടിയിലായത് സാഗര്‍ ശര്‍മ, മനോരഞ്ജന്‍ എന്നിവരാണ്. ഇതില്‍ മനോരഞ്ജന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. ഖാലിസ്താന്‍ വാദികളാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *