ഡോ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതിൽ പ്രതികരണവുമായി വന്ദനയുടെ പിതാവ് മോഹൻദാസ്. സുപ്രീംകോടതി വിധി ആശ്വാസകരമാണ് ഇനി വിചാരണ നടപടികൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മോഹൻദാസ് പ്രതികരിച്ചു.അന്വേഷണ സംഘം കൃത്യമായി സമയമെടുത്ത് അന്വേഷിച്ച് കൃത്യം പത്ത് ദിവസത്തിനകമാണ് റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ അപ്പീൽ കോടതി തള്ളിയതെന്നും മോഹൻദാസ് വ്യക്തമാക്കി.
അതെ സമയം, പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയിൽ സുപ്രധാന ഇടപെടലാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ജാമ്യ അപേക്ഷ പരിഗണിച്ച കോടതി ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി അറിയാമോ എന്ന് പ്രതിയോട് ചോദിച്ചു.സംഭവം ഞെട്ടിപ്പിക്കുന്നതും ഗൗരവസഭാവമുള്ളതൊന്നും സുപ്രീംകോടതി നിരീക്ഷിച്ചു.സംസ്ഥാന സർക്കാർ നൽകിയ മെഡിക്കൽ റിപ്പോർട്ടിലെ പരാമർശങ്ങൾ തെറ്റാണെന്നായിരുന്നു പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ജാമ്യം നൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.സാക്ഷി വിസ്താരം പൂര്‍ത്തിയായ ശേഷം ഹൈക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കാമെന്നും സുപ്രീം കോടതി അറിയിച്ചു.വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന സന്ദീപിന്റെ അഭിഭാഷകന്റെ ആവശ്യവും ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *