സംസ്ഥാനത്ത് നിലനിൽക്കുന്ന കടുത്ത പാചകവാതക പ്രതിസന്ധിയിൽ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ മൗനത്തിനെതിരെ രൂക്ഷവിമർശനവുമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. കേരളം നേരിടുന്ന പാചക വാതക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടാകുന്നില്ലെന്നും, അദ്ദേഹത്തിന്റെ ഓഫീസിനെ പലതവണ ബന്ധപ്പെട്ടിട്ടും പ്രതികരണമൊന്നുമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിൽ നിന്നുള്ള ഒരു മന്ത്രിയെന്ന നിലയിൽ ഈ നിർണ്ണായക ഘട്ടത്തിൽ സംസ്ഥാനത്തെ സഹായിക്കാൻ സുരേഷ് ഗോപിക്ക് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ജനജീവിതം പാചകവാതകത്തെ അത്രമേൽ ആശ്രയിച്ചാണ് ഇരിക്കുന്നത്. എന്നാൽ വ്യാവസായിക-വാണിജ്യ സിലിണ്ടറുകൾക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഗാർഹിക ഉപഭോക്താക്കൾക്ക് നൽകുന്നത് പോലെ തന്നെ വാണിജ്യ ആവശ്യങ്ങൾക്കുള്ള അലോട്ട്‌മെന്റ് 20% വർദ്ധിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി കൈരളിന്യൂസിനോട് വ്യക്തമാക്കി.

എണ്ണക്കമ്പനികൾ ഗാർഹിക സിലിണ്ടറുകൾക്ക് ക്ഷാമമില്ലെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ബുക്കിംഗിൽ അനുഭവപ്പെടുന്ന സാങ്കേതിക തടസ്സങ്ങൾ സാധാരണക്കാരെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. സെർവർ തകരാറാണെന്നാണ് കമ്പനികൾ നൽകുന്ന വിശദീകരണം. പ്രശ്നം ലഘൂകരിക്കാൻ എല്ലാ കളക്ടറേറ്റുകളിലും മോണിറ്ററിങ് സെല്ലുകൾ രൂപീകരിച്ചിട്ടുണ്ട്. റംസാൻ മാസം കൂടി ആയതിനാൽ ആരാധനാലയങ്ങളിലും മറ്റും ഗ്യാസ് ലഭ്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. കേന്ദ്രം അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ സംസ്ഥാനത്തെ ഹോട്ടലുകളും ആശുപത്രി അനുബന്ധ സ്ഥാപനങ്ങളും സ്തംഭിക്കുന്ന അവസ്ഥയുണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടിമറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ സാഹചര്യം വ്യത്യസ്തമാണെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തുന്നതിൽ കേന്ദ്രമന്ത്രി പരാജയപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *