തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന വാർത്തകളോട് സുവ്യക്തമായ മറുപടിയുമായി മുൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ. തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമായി നിൽക്കാൻ സാധിക്കില്ലെന്നും എല്ലാ പാർട്ടികളുമായും തനിക്ക് നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് വിജയൻ ഉറപ്പിച്ചു പറഞ്ഞു. അടുത്തിടെ പ്രധാനമന്ത്രിയുടെ ദൂതൻ തന്നെ വന്ന് കണ്ടിരുന്നതായും സുരേഷ് ഗോപി നേരിട്ട് വിളിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഇടതുപക്ഷവും കോൺഗ്രസും സമാനമായ ആവശ്യം മുൻപും ഉന്നയിച്ചിട്ടുണ്ട്.
എന്നാൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും സ്പോർട്സ് ക്വാട്ടയിൽ രാജ്യസഭാംഗത്വം ലഭിച്ചാൽ അത് സ്വീകരിക്കുമെന്നുമാണ് വിജയന്റെ നിലപാട്. ഒരു ദേശീയ താരമെന്ന നിലയിൽ എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും തനിക്ക് സ്നേഹം ലഭിക്കുന്നുണ്ടെന്നും, ഏതെങ്കിലും ഒരു പക്ഷം ചേരുന്നതിനേക്കാൾ ഈ സ്നേഹം നിലനിർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
