സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് തന്നെ നീക്കിയതിലും തനിക്കെതിരെ നടന്ന സൈബർ ആക്രമണങ്ങളിലും കടുത്ത അതൃപ്തിയുമായി നടൻ പ്രേംകുമാർ. മുണ്ടക്കൈ സംഭവത്തിൽ മമ്മൂട്ടിയോട് മുഖ്യമന്ത്രി മാപ്പുപറഞ്ഞ പശ്ചാത്തലത്തിൽ, നീതി എല്ലാവർക്കും ഒരുപോലെയല്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു.
‘മുഖ്യമന്ത്രി മാപ്പുപറയുമ്പോൾ’ എന്ന തലക്കെട്ടിൽ പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് താരം തന്റെ പ്രതിഷേധം വ്യക്തമാക്കിയത്. ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ചതിന്റെ പേരിൽ തനിക്കെതിരെ ഇടത് സൈബർ വിംഗുകളിൽ നിന്ന് വലിയ രീതിയിലുള്ള അധിക്ഷേപങ്ങൾ ഉണ്ടായപ്പോൾ ആരും പിന്തുണച്ചില്ലെന്ന് പ്രേംകുമാർ ചൂണ്ടിക്കാട്ടി.
പ്രമാണിമാരോടും സെലിബ്രിറ്റികളോടും ഒരു നീതിയും തന്നപ്പോലെയുള്ള സാധാരണക്കാരോട് മറ്റൊരു നീതിയുമാണ് സർക്കാർ കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്നെ സ്ഥാനത്തുനിന്ന് നീക്കിയത് അറിയിക്കാതിരുന്നതിലെ ഔചിത്യമില്ലായ്മയും അദ്ദേഹം കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.
