തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന ആരോപണവുമായി ഡോക്ടറുടെ ഭാര്യ. പണത്തിനും ഫ്ലാറ്റിനുമായി നടത്തിയ ആസൂത്രിത്ര ചതിക്കെണിയാണ് പരാതിയെന്ന് ഡോ. സുനിൽകുമാറിന്റെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇരുകക്ഷികളും പരാതി നൽകിയതിനാൽ വിശദ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.

500 രൂപ ഗൂഗിൾ പേയിൽ അയച്ചു കൊടുത്തു തുടങ്ങിയ പരിചയമാണെന്നും കുടുംബ പ്രശ്നങ്ങൾ പറഞ്ഞ് കൂടുതൽ അടുത്തതാണെന്നും ഡോക്ടറുടെ ഭാര്യ പറഞ്ഞു. ബുദ്ധിമുട്ടുകൾ പറഞ്ഞ് പണം വാങ്ങി. ഒടുവിൽ ഭീഷണിയായി മാറുകയായിരുന്നു. ഫ്ലാറ്റ് വേണമെന്ന് പറഞ്ഞു. വിസ്സമ്മതിച്ചപ്പോൾ ലൈംഗിക പീഡന പരാതിയായി. ഇതാണ് ഡോക്ടർ സുനിൽകുമാറിന്റെ ഭാര്യ പറയുന്നത്. നെയ്യാറ്റിൻകര സ്വദേശിനിയായ യുവതിയുടെ ശല്യം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് വനിത കമ്മീഷനിൽ പരാതി നൽകിയിരുന്നു. ഇരു കക്ഷികളെയും കൗൺസിലിങ്ങിന് വിളിച്ച് കൂട്ടി പ്രശ്നം പരിഹരിച്ചു വിട്ടതാണ്. എന്നിട്ടും പീഡന പരാതി ഉന്നയിക്കുന്നത് കുടുംബം പുതുതായി വാങ്ങുന്ന ഫ്ലാറ്റ് കിട്ടാൻ വേണ്ടിയാണ്.പരാതിയെ നിയമപരായി നേരിടുമെന്നും ഡോ.സുനിൽകുമാറിന്റെ ഭാര്യ രേഖ പറയുന്നു.

2023 സെപ്തംബറിൽ പരിചയപ്പെട്ട ശേഷം പലയിടങ്ങളിലെത്തിച്ച് വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് യുവതിയുടെ പരാതി. പലയിടങ്ങളിൽ വെച്ച് ഉപദ്രവിച്ചെന്നും രണ്ടാം ഭാര്യയായി സ്വകീരിക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും പരാതിയിലുണ്ട്. യുവതിക്ക് എതിരെ ഡോ സുനിൽകുമാറും പരാതി നൽകിയിട്ടുണ്ട്. ഇരു കക്ഷികളുടെയും പരാതിയിൽ പരിശോധന നടത്തിയ ശേഷമായിരിക്കും പൊലീസിന്റെ തുടർനടപടികൾ. നിലവിൽ മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗത്തിൽ യുണിറ്റ് ചീഫായ ഡോ.സുനിൽകുമാർ അവധിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *