
ബാബാ സാഹിബ് ജീവിച്ചിരുന്നപ്പോൾ പിന്തുണയ്ക്കാത്തവരാണ് ബിജെപിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.ബി.ആർ അംബേദ്കറേക്കുറിച്ച് നരേന്ദ്ര മോദി നടത്തിയ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു ഖാർഗെ. അന്നും ഇന്നും ഇവർ ബാബാ സാഹിബിന്റെ ശത്രുക്കളാണെന്നും ഖാർഗെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അന്നും ഇന്നും ഇവർ ബാബാ സാഹിബിന്റെ ശത്രുക്കളാണ്. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഇവർ പിന്തുണച്ചിരുന്നോ? ബാബാസാഹിബ് ബുദ്ധിസം സ്വീകരിച്ചപ്പോൾ ഇവരെന്താണ് പറഞ്ഞതെന്ന് നിങ്ങൾക്കറിയാമോ? മഹർ സമുദായത്തിൽ നിന്നുള്ളയാളാണ് ബാബാ സാഹിബെന്നും അദ്ദേഹം തൊട്ടുകൂടാത്തവനാണെന്നുമായിരുന്നു ഇവർ പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റേത് റിപ്പബ്ലിക്കൻ പാർട്ടിയായിരുന്നു. എന്നാൽ ഹിന്ദു മഹാസഭ ബാബാ സാഹിബിന് എതിരായിരുന്നുവെന്നു, മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ബാബാസാഹിബിനോട് കോൺഗ്രസ് ചെയ്തത് മറക്കരുതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ അപമാനിച്ചു. രണ്ടുതവണ തിരഞ്ഞെടുപ്പുകളില്‍ തോല്‍പ്പിച്ചു. കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഇല്ലാതാക്കാന്‍ പോലും ശ്രമിച്ചു. ബാബാസാഹിബിന്റെ ആശയങ്ങള്‍ എന്നെന്നേക്കുമായി നശിപ്പിക്കാനും കോണ്‍ഗ്രസ് ശ്രമിച്ചു. ഡോ. അംബേദ്കര്‍ ഭരണഘടനയുടെ സംരക്ഷകനായിരുന്നു, പക്ഷേ കോണ്‍ഗ്രസ് ഭരണഘടനയെ തകര്‍ക്കുകയാണ് ചെയ്തതെന്നും മോദി ഹരിയാണയിലെ ഹിസാറിലെ പൊതുപരിപാടിയിൽ പറഞ്ഞു. വഖഫ് നിയമത്തെ എതിർക്കുന്നതിലൂടെ കോൺഗ്രസ് വോട്ട് ബാങ്ക് വൈറസ് പരത്തുകയാണെന്നും അംബേദ്കറെ അപമാനിക്കുകയാണെന്നും മോദി ആരോപിച്ചിരുന്നു.