പ്രമുഖ വ്യവസായിയും രാജ്യത്തെ ഓഹരി നിക്ഷേപകരില്‍ പ്രധാനിയുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു. 62 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏറെ നാളായി അദ്ദേഹം രോഗബാധിതന്‍ ആയിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള വഴിമധ്യേയായിരുന്നു അദ്ദേഹം അന്തരിച്ചത് എന്നാണ് വിവരം. അവശനിലയിലായ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

അടുത്തിടെ ആരംഭിച്ച ആകാശ് എയറിന്റെ തലവനാണ് ഇദ്ദേഹം. നിരവധി കമ്പനികളുടെ ഡയറക്ടര്‍ ആയിരുന്നു. ബിഗ് ബുള്‍ ഓഫ് ദലാല്‍ സട്രീറ്റ് എന്ന പേരിലാണ് രാകേഷ് ജുന്‍ജുന്‍വാല ഇന്ത്യന്‍ ഓഹരി വിപണിയില്‍ അറിയപ്പെട്ടിരുന്നത്. 5000 രൂപ മൂലധനത്തില്‍ ആരംഭിച്ച് രാജ്യത്ത് ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ അപൂര്‍വ്വ വ്യക്തിത്വമാണ് അദ്ദേഹം. ആകാശ എയര്‍ വിമാനക്കമ്പനി സര്‍വീസ് ആരംഭിച്ച ഉടനെയാണ് ജുന്‍ജുന്‍വാല തന്റെ ഇതിഹാസ സമാന ബിസിനസ് ജീവിതം ചരിത്രത്തിന്റെ ഭാഗമാക്കി വിടപറയുന്നത്.

ഫോബ്സിന്റെ കണക്കനുസരിച്ച് ഏകദേശം 5.5 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി. രാജ്യത്തെ സമ്പന്നന്മാരില്‍ മുപ്പത്തിയാറാമതാണ് ജുന്‍ജുന്‍വാല.

രാകേഷ് ജുന്‍ജുന്‍വാലയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അജയ്യന്‍ ആയിരുന്നു ജുന്‍ജുന്‍വാലയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സാമ്പത്തിക ലോകത്തിന് അതുല്യ സംഭാവനകേളിയ വ്യക്തിയാണ് അദ്ദേഹം. രാജ്യത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും അതീവ തത്പരന്‍ ആയിരുന്നു ജുന്‍ജുന്‍വാല. അദ്ദേഹത്തിന്റെ വിയോഗം ദുഖകരമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *