മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരേയും പരിശീലകൻ എറിക് ടെൻ ഹാഗിനെതിരേയും ആഞ്ഞടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൂപ്പർതാരത്തിന്റെ അഭിമുഖത്തിലാണ് പരിശീലകനെതിരേയും ക്ലബ്ബിനെതിരേയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. മാഞ്ചസ്റ്ററിൽ നിന്നും വഞ്ചിക്കപ്പെട്ടുവെന്നാണ് ക്രിസ്റ്റ്യാനോ ആരോപിച്ചത്.

ക്ലബ്ബിന്റെ പരിശീലകൻ എറിക് ടെൻ ഹാഗും മറ്റ് മുതിർന്ന അംഗങ്ങളും ക്ലബ്ബിൽ നിന്നും തന്നെ പുറത്താക്കാൻ ശ്രമിച്ചുവെന്ന് ക്രിസ്റ്റ്യാനോ ആരോപിച്ചു. പിഴേയ്സ് മോർഗന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ആരോപണങ്ങൾ. എറിക് ടെൻ ഹാഗിനോട് തനിക്ക് യാതൊരു ബഹുമാനവുമില്ലെന്നും കാരണം അയാൾ തന്നെ ബഹുമാനിച്ചിട്ടില്ല. പരിശീലകനോട് മാത്രമല്ല, ക്ലബ്ബിലെ രണ്ട് മൂന്ന് പേരോടും തനിക്ക് ഇതേ സമീപനമാണ്. വഞ്ചിക്കപ്പെട്ടതായാണ് തനിക്ക് തോന്നുന്നത്.

ക്ലബ്ബിലെ ചിലർക്ക് തന്നെ ആവശ്യമില്ല. ഇത് ഈ വർഷത്തെ മാത്രം കാര്യമല്ല, കഴിഞ്ഞ വർഷവും ഇങ്ങനെ തന്നെയായിരുന്നു. അത് താൻ കാര്യമാക്കുന്നില്ല. പക്ഷേ ജനങ്ങൾ സത്യം തിരിച്ചറിയണം. സർ അലക്‌സ് ഫെർഗൂസൻ വിളിച്ചിട്ടാണ് താൻ ക്ലബ്ബിലേക്ക് വന്നത്. മാഞ്ചസ്റ്ററിലേക്ക് മട‌ങ്ങി വന്നതിനു ശേഷം ക്ലബ്ബിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. സർ അലക്സ് പോയതിനു ശേഷം ക്ലബ്ബ് മെച്ചപ്പെട്ടതായും തനിക്ക് അനുഭവപ്പെട്ടിട്ടില്ല. ക്ലബ്ബിന് ഏറ്റവും മികച്ചത് നൽകാനായിരുന്നു താൻ ആഗ്രഹിച്ചത്. അതുകൊണ്ടാണ് മടങ്ങിവന്നതും. റൊണാൾഡോ പറയുന്നു.

ക്രിസ്റ്റ്യാനോയുടെ അഭിമുഖം ഇതിനകം കായികലോകത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. പരിശീലകൻ ടെൻ ഹാഗനും ക്രിസ്റ്റ്യാനോയും തമ്മിലുള്ള അസ്വാരസ്യം മറനീക്കി കൂടുതൽ വെളിപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തിനെതിരായ മത്സരത്തിനിടെ പകരക്കാരനാക്കിയതിൽ അരിശംപൂണ്ട് റൊണാൾഡോ മത്സരം പൂർത്തീകരിക്കുംമുൻപ് ഗ്രൗണ്ട് വിട്ടുപോയിരുന്നു. ഇക്കാരണത്താൽ അടുത്ത മത്സരത്തിൽ നിന്ന് ടെൻ ഹാഗ് താരത്തെ വിലക്കുകയും ചെയ്തു. ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായ സംഭവമായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *