ന്യൂഡല്‍ഹി: ലോക്‌സഭയിലുണ്ടായ സുരക്ഷാ വീഴ്ച്ചയെച്ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ അഞ്ച് എംപിമാരെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. നാലു പേരും കേരളത്തില്‍ നിന്നുള്ളവരാണ്. ഡീന്‍ കുര്യാക്കോസ്, ടി എന്‍ പ്രതാപന്‍, രമ്യാ ഹരിദാസ്, ഹൈബി ഈഡന്‍, ജ്യോതിമണി എന്നിവര്‍ക്കെതിരെയാണ് നടപടി. ജ്യോതിമണി തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിയാണ്.

സുരക്ഷാ വീഴ്ചയെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ വരണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധിച്ചത്. ഇത്തരം സംഭവങ്ങള്‍ പാര്‍ലമെന്റിന്റെ തുടക്കം മുതല്‍ ഉണ്ടാകുന്നതെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു. ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

രാവിലെ ലോക്‌സഭാ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചിരുന്നു. സുരക്ഷാ വീഴ്ചയില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ടെന്നായിരുന്നു പ്രതിപക്ഷ ബഹളത്തോടുള്ള സ്പീക്കറുടെ പ്രതികരണം. ലോക്‌സഭയിലെ സുരക്ഷ തന്റെ ഉത്തരവാദിത്തമാണെന്നും സര്‍ക്കാര്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഈ വിഷയം പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്തുവെന്നും വേണമെങ്കില്‍ ഇനിയും ചര്‍ച്ച നടത്തുമെന്നും സ്പീക്കര്‍ പറഞ്ഞു. സ്പീക്കര്‍ നിലപാട് വിശദീകരിച്ച സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തേണ്ടതില്ലെന്നാണ് ഭരണപക്ഷ നിലപാട്. സന്ദര്‍ശകപാസ് അനുവദിച്ച ബിജെപി എംപി പ്രതാപ് സിംഹയെ പുറത്താക്കണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *