തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ യുവാവിന്‍റെ അശ്ലീല പ്രകടനം. പരാതി നല്‍കി പതിനഞ്ച് ദിവസത്തിലേറെ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ വൈകുന്നതായി പരാതി. കഴിഞ്ഞ ജനുവരി 25 -ാം തിയതി 11.55 ഓടെയാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ഒരു വര്‍ഷമായി തൈക്കാട് ആശുപത്രിയില്‍ നാഷണല്‍ ടെലിമെഡിസിന്‍ സര്‍വ്വീസ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഇ-സജ്ഞീവനി പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഡോക്ടര്‍ക്ക് നേരെയാണ് യുവാവ് അശ്ലീല പ്രകടനം നടത്തിയതായി പരാതി ഉയര്‍ന്നത്.പ്രസ്തുത ദിവസം രാത്രി ഏതാണ്ട് പന്ത്രണ്ട് മണിക്ക് ശേഷം, വയറുവേദന എന്ന് രേഖപ്പെടുത്തി, രാഹുല്‍ കുമാര്‍, ഭോപ്പല്‍, മദ്യപ്രദേശ് എന്ന ഐഡി ഉപയോഗിച്ചാണ് യുവാവ് ഇ – സജ്ഞീവനി പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി വൈദ്യസഹായം ആവശ്യപ്പെട്ട് എത്തിയത്. യുവാവിന്‍റെ ക്യാമറ ഓണ്‍ ആയിരുന്നു. സാധാരണ ഓണ്‍ലൈന്‍ നൈറ്റ് ഡ്യൂട്ടി ചെയ്യുമ്പോള്‍ വനിതാ ഡോക്ടര്‍മാര്‍ രാത്രി പത്ത് മണിക്ക് ശേഷം ക്യാമറ ഓണ്‍ ചെയ്യാറില്ല. പേരിനൊപ്പമുള്ള ചിത്രം കണ്ട് വനിതാ ഡോക്ടറാണെന്ന് മനസിലാക്കിയ ശേഷമാണ് ഇയാള്‍ ഓണ്‍ലൈനിലെത്തിയതെന്നും ഡോക്ടര്‍ പറഞ്ഞു.ആദ്യം ഇയാള്‍ സംസാരിക്കാന്‍ താത്പര്യം കാണിച്ചില്ല. അതേസമയം ചാറ്റില്‍ നിരന്തരം ‘I can’t see you’. എന്ന് പറഞ്ഞു കൊണ്ടിരുന്നു. ഫാന്‍ കറങ്ങുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. അതിനാല്‍ ‘എനിക്ക് കേള്‍ക്കാം സംസാരിച്ചോളൂ. എന്താണ് പ്രശ്നമെന്ന് ചോദിച്ചപ്പോള്‍,’ സ്ത്രീയാണെന്ന് അയാള്‍ക്ക് വ്യക്തമായി. പെട്ടെന്ന് ക്യാമറയ്ക്ക് മുന്നില്‍ ഇയാള്‍ സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു.പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി എന്നറിഞ്ഞതിന് പിന്നാലെ, കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി യുവാവിന്‍റെ മാതാപിതാക്കള്‍ തന്നെ കാണാന്‍ വന്നെന്നും ഡോക്ടര്‍ കൂട്ടിചേര്‍ത്തു. അവര്‍ ഇരുവരും മദ്ധ്യപ്രദേശിലാണെന്നാണ് പറഞ്ഞത്. 2022 ല്‍ കോട്ടയത്തിന് വച്ച് ബൈക്കില്‍ യാത്ര ചെയ്യവേ വഴിയാത്രക്കാരായ പെണ്‍കുട്ടികളോട് സമാനമായ രീതിയില്‍ ഇയാള്‍ പെരുമാറിയതിന്‍റെ പേരില്‍ കേസുകളുണ്ട്. ബിരുദാനന്തര ബിരുദ ഗണിത ശാസ്ത്ര വിദ്യാര്‍ത്ഥിയായ ഇയാളുടെ യഥാര്‍ത്ഥ പേര് അനന്തു അനില്‍ കുമാര്‍ (25) എന്നാണെന്നും ഡോക്ടര്‍ പറയുന്നു. സംഭവത്തിന് പിന്നാലെ ഔദ്ധ്യോഗികമായി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. അവിടെ നിന്നും പരാതി ഡിപിഎമ്മിന് കൈമാറി. അവിടെ നിന്നും തമ്പാനൂര്‍ പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്തു. പിന്നീട് ആ പരാതി തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്നും കഴക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് മാറ്റുന്നതില്‍ താമസമുണ്ടായി. പരാതി നല്‍കി ഏതാണ്ട് ഒരു മാസമാകുമ്പോഴേക്കും പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍, കഴിഞ്ഞ ദിവസമാണ് (13.2.2024) പരാതി കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെത്തിയതെന്ന് സിഐ വിനോദ് പറയുന്നു. സംഭവത്തില്‍ ഒരാള്‍ സംശയത്തിലാണ്. കൂടുതല്‍ അന്വേഷണം നടത്തി കൃത്യമായ തെളിവുകളോടെ പ്രതിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *