പാലക്കാട്ടെ സ്വാനാർഥിത്വം തള്ളാതെ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കും. നിലവിൽ കോൺഗ്രസ് നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ല. കുട്ടിക്കാലം മുതൽ പാലക്കാടുമായി ബന്ധമുണ്ടെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു. ദേശീയ രാഷ്ട്രീയം മാത്രമല്ല സംസ്ഥാന രാഷ്ട്രീയത്തിലൂടെയും പലതും ചെയ്യാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, കണ്ണൻ ഗോപിനാഥൻ്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് എഐസിസി നേതാക്കളോട് വിവരങ്ങൾ തേടിയിരുന്നു. ഇതിനുപിന്നാലെ കണ്ണൻ ഗോപിനാഥൻ പാലക്കാട് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. കനുഗോലു റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കണ്ണനെ മണ്ഡലത്തിൽ കോൺഗ്രസ് പരിഗണിക്കുന്നതെന്നാണ് സൂചന. നിലവിൽ കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലാണ് പാലക്കാട്ടെ എംഎൽഎ.
കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിച്ച് സിവിൽ സർവീസിൽ നിന്നും രാജിവച്ച കണ്ണൻ ഗോപിനാഥൻ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കോൺഗ്രസിൽ ചേർന്നത്. എഐസിസി ആസ്ഥാനത്തുവച്ചാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് അദ്ദേഹത്തിന് അംഗത്വം നൽകിയത്. മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക് ചേരുന്നതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞിരുന്നു.
ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കും എന്നായിരുന്നു കോൺഗ്രസിലെത്തിയതിന് ശേഷമുള്ള കണ്ണന്റെ പ്രതികരണം. തെറ്റുകള്‍ക്കെതിരെയായിരുന്നു തന്‍റെ യുദ്ധമെന്നും ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് നിരവധിപേരുമായി സംസാരിച്ചുവെന്നും കോണ്‍ഗ്രസാണ് ഒരു ബദലായി തോന്നിയതെന്നും കണ്ണൻ ഗോപിനാഥൻ പ്രതികരിച്ചിരുന്നു. രാജ്യത്തെ പൗരൻമാർക്ക് സ്വാതന്ത്ര്യം ഉറപ്പു നൽകുന്ന പാർട്ടിയാണ് കോൺഗ്രസ്. മറ്റ് ചോയ്സില്ലാത്തതിനാലാണ് കോൺഗ്രസിൽ ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
