ഐഎസ്ആർഒ ചാരക്കേസിന്റെ ഗൂഢാലോചന സിബിഐ അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട ജയിൻ കമ്മിഷൻ റിപ്പോർട്ട് പ്രാഥമിക അന്വേഷണ റിപ്പോർട്ടായി കണക്കാക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്ന നമ്പി നാരായണന്റെ ആവശ്യം കോടതി തള്ളി. റിപ്പോർട്ട് സീൽ ചെയ്ത കവറിൽ സൂക്ഷിക്കും. ഇത് സിബിഐക്ക് നൽകുമെന്നും കോടതി വ്യക്തമാക്കി ചാരക്കേസില്‍ ഗുരുതരമായ കാര്യങ്ങളാണ് നടന്നതെന്നും സിബിഐ അന്വേഷണം വേണമെന്നും ജസ്റ്റിസ് ഖാന്‍വില്‍ക്കറിന്റ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു.

ചാരക്കേസില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ പ്രതി ചേര്‍ത്തതിനു പിന്നിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടികളാണ് ഡികെ ജയിന്‍ സമിതി അന്വേഷിച്ചത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് സിബിഐ മൂന്നു മാസത്തിനകം തല്‍സ്ഥിതി അറിയിക്കണം. റിപ്പോര്‍ട്ട് ഒരു കാരണവശാലും പുറത്തുപോവരുതെന്നും കോടതി നിര്‍ദേശം നല്‍കി.

നമ്പി നാരായണനെ കേരള പൊലീസ് കേസില്‍ കുടുക്കിയതാണോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഡികെ ജയിന്‍ സമിതി പരിശോധിച്ചിരുന്നു. മുദ്ര വച്ച കവറിലാണ് സമിതി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ നല്‍കിയത്.

സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി നമ്പി നാരായണന്‍ പ്രതികരിച്ചു. കേസില്‍ ഗുഢാലോചന നടന്നുവെന്നു വ്യക്തമാണെന്ന് കോടതി തീരുമാനത്തിലൂടെ തെളിഞ്ഞതായി നമ്പി പറഞ്ഞു. രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെങ്കില്‍ അതും അന്വേഷണ വിധേയമാക്കണം. ഐബി ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് നമ്പി നാരായണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *