മലയാളികളുടെ പ്രിയനടന്‍ സത്യന്‍ ഓര്‍മയായിട്ട് 54 വര്‍ഷം. ഇന്ത്യന്‍ സിനിമാചരിത്രത്തിലെ എക്കാലത്തേയും മികച്ച നടന്‍മാരില്‍ ഒരാളാണ് സത്യന്‍. സ്വാഭാവികാഭിനയത്തിലൂടെ മറ്റ് അഭിനേതാക്കളില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തിയ സത്യന്റെ ശൈലി ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്ക് എന്നും മാതൃകയാണ്. മലയാളി അന്നുവരെ കണ്ടുപരിചയിച്ച നായകസങ്കല്‍പ്പങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്വാഭാവികമായ അഭിനയശൈലിയിലൂടെ മാനുവേല്‍ സത്യനേശന്‍ എന്ന സത്യന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.

പട്ടാളത്തിലും പൊലീസിലും ടഫ് ഓഫീസർ ആയി അറിയപ്പെട്ടിരുന്ന സത്യന്‍ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത് തീര്‍ത്തും വ്യത്യസ്തനായായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്താണ് സത്യന്‍ പട്ടാളത്തില്‍ ചേര്‍ന്നത്. അവിടുന്ന തിരികെയെത്തി പൊലീസില്‍ ജോലി ചെയ്യുമ്പോഴാണ് ചില നാടകങ്ങളിലെല്ലാം അദ്ദേഹം അഭിനയിക്കുന്നത്. പിന്നീടായിരുന്നു സിനിമയിലേക്കുള്ള രംഗപ്രവേശം. 1954 ല്‍ പുറത്തിറങ്ങിയ നീലക്കുയില്‍ സത്യന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായി.

കെ സേതുമാധവന്റെ സംവിധാനത്തില്‍ സത്യന്‍ വേഷമിട്ട ചിത്രങ്ങള്‍ ശ്രദ്ധേയമായി. സത്യനും ഷീലയും പ്രധാനകഥാപാത്രങ്ങളായ വാഴ്വേമായം മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി മാറി. ഓടയില്‍ നിന്നിലെ പപ്പു, ചെമ്മീനിലെ പളനി, യക്ഷിയിലെ പ്രൊ.ശ്രീനി, ഡോക്ടര്‍ എന്ന ചിത്രത്തിലെ ഡോ.രാജേന്ദ്രന്‍ അങ്ങനെ മലയാളികള്‍ ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങളായി സത്യന്‍ തിളങ്ങി. 150ലേറെ മലയാള ചിത്രങ്ങളിലും രണ്ട് തമിഴ് ചിത്രങ്ങളിലും സത്യന്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും മറ്റ് നിരവധി അംഗീകാരങ്ങളും സത്യനെ തേടിയെത്തി. വിടവാങ്ങി അരനൂറ്റാണ്ട് പിന്നിടുമ്പോഴും പകര്‍ന്നാടിയ കഥാപാത്രങ്ങളിലൂടെ മലയാളിയുടെ ഓര്‍മകളില്‍ ഇന്നും ജീവിക്കുകയാണ് സത്യന്‍.

Leave a Reply

Your email address will not be published. Required fields are marked *