ലോകകപ്പ് സെമിയില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് പോരാട്ടത്തിനിറങ്ങുമ്പോള്‍ കഴിഞ്ഞ ലോകകപ്പിലെ സെമിയിലെ ഓര്‍മകളാണ് ഇന്ത്യന്‍ ആരാധകരെ ആശങ്കപ്പെടുത്തുന്നത്. 2019ല്‍ മാഞ്ചസ്റ്ററില്‍ നടന്ന ലോകകപ്പ് സെമി പോരാട്ടത്തില്‍ മഴ വില്ലനായപ്പോള്‍ റിസര്‍വ് ദിനത്തിലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫൈനല്‍ മത്സരം പൂര്‍ത്തിയാക്കിയത്.അന്ന് ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് ആദ്യ ദിനം മഴ മൂലം കളി നിര്‍ത്തുമ്പോള്‍ 46.1 ഓവറില്‍ 211-5 എന്ന സ്കോറിലായിരുന്നു. റിസര്‍വ് ദിനം ബാറ്റിംഗ് പുനരാരംഭിച്ച കിവീസ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 49.3 ഓവറില്‍ 221 റണ്‍സിന് ഓള്‍ ഔട്ടായി.മുംബൈയില്‍ ഇന്ന് നടക്കുന്ന സെമി പോരാട്ടത്തിനും ഐസിസി റിസര്‍വ് ദിനം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെയോടെ തീവ്ര ന്യൂനമര്‍ദ്ദമാകുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തില്‍ ഇന്ന് നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് സെമി മഴയില്‍ കുതിരുമോ എന്നാണ് ആരാധകരുടെ ആശങ്ക. മുംബൈയില്‍ ഇന്ന് മഴ പെയ്യാനുള്ള സാധ്യതയില്ല. പരമാവധി അന്തരീക്ഷ താപനില 37 ഡിഗ്രിയായിരിക്കും.. രാത്രിയോടെ അന്തരീക്ഷ താപനില 31 ഡിഗ്രിയായി താഴും. കഴിഞ്ഞ ഒരാഴ്ചയായി മുംബൈയില്‍ വായുമലിനീകരണതോത് ഉയര്‍ന്നു നില്‍ക്കുന്നത് കളിക്കാര്‍ക്കും മത്സരം കാണാനെത്തുന്ന ആരാധകര്‍ക്കും പ്രശ്നമാകാന്‍ ഇടയുണ്ടെന്നും വിലയിരുത്തലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *