തിരുവനന്തപുരം: കേരളത്തിൽ വളരുന്ന ഒരേയൊരു രാഷ്ട്രീയ ശക്തി ബി.ജെ.പിയാണെന്ന് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തദ്ദേശ തിരഞ്ഞെടുപ്പിൽ പലയിടത്തും എൻ.ഡി.എയുടെ വോട്ടുവിഹിതം വർധിച്ചത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ അവകാശവാദം ഉന്നയിച്ചത്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ വോട്ടുവിഹിതം ഇരട്ടിയിലധികമായത് ഉദാഹരണമായി ചൂണ്ടിക്കാട്ടി അദ്ദേഹം ‘എക്സി’ൽ കുറിപ്പ് പങ്കുവെച്ചു.
‘കണക്കുകൾ കള്ളം പറയില്ല’ എന്ന് പറഞ്ഞുകൊണ്ടാണ് രാജീവ് ചന്ദ്രശേഖർ കുറിപ്പ് ആരംഭിച്ചത്. “കോട്ടയത്തെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ എൻ.ഡി.എയുടെ വോട്ട് വിഹിതം 2020-ലെ 11.4 ശതമാനത്തിൽ നിന്ന് 2025-ൽ 26.9 ശതമാനമായി ഇരട്ടിയിലധികമായി. വെറും 5 വർഷത്തിനുള്ളിൽ 15.5 ശതമാനം വർധന. ഇത് ഒറ്റപ്പെട്ട പ്രവണതയല്ല. കേരളത്തിൽ വളരുന്ന ഒരേയൊരു രാഷ്ട്രീയ ശക്തി ബി.ജെ.പിയാണെന്ന എന്റെ കാഴ്ചപ്പാട് ഈ കണക്ക് സ്ഥിരീകരിക്കുന്നു,” അദ്ദേഹം കുറിച്ചു.
അഴിമതി, വിവാദം, സി.പി.എം – കോൺഗ്രസ് സ്തംഭനാവസ്ഥ എന്നീ രാഷ്ട്രീയത്തിൽ നിന്ന് മാറി, വികസനം, ഉത്തരവാദിത്ത ഭരണം എന്നിവയെക്കുറിച്ചുള്ള ബി.ജെ.പിയുടെ കാഴ്ചപ്പാടിലേക്ക് മലയാളികൾ നീങ്ങുകയാണെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. “ദിശ വ്യക്തമാണ്. മാറ്റം ആരംഭിച്ചു,” എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
