ന്യൂഡൽഹി: ചിക്കൻ എന്ന വാക്കിന്റെ പൂർണാവകാശം കെഎഫ്‌സിക്ക് നൽകാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. ‘ചിക്കൻ സിങ്കർ’ അതിന്റെ വ്യാപാര മുദ്രയായി രജിസ്റ്റർ ചെയ്യുന്നത് നിഷേധിച്ചതിനെ തുടർന്ന് കെന്റക്കി ഫ്രൈഡ് ചിക്കൻ ഇന്റർനാഷണൽ ഹോൾഡിംഗ്‌സ് എൽഎൽസി കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ചിക്കൻ സിങ്കർ കെഎഫ്‌സിയുടെ ട്രേഡ് മാർക്ക് ആക്കണമെന്നതായിരുന്നു റീടെയിൽ ഫുഡ് ചെയിന്റെ ആവശ്യം. കെഎഫ്സിക്ക് ‘സിങ്കർ’,’പനീർ സിങ്കർ’ എന്നീ പദങ്ങളുടെ രജിസ്‌ട്രേഷൻ ഉണ്ട്. ‘ചിക്കൻ സിങ്കർ’ എന്ന വാക്കിന്റെ രജിസ്‌ട്രേഷൻ നിരസിച്ചതിന് കാരണം ‘ചിക്കൻ’ എന്ന വാക്ക് ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സിങ്ക് എന്ന വാക്കിന് കെഎഫ്‌സിക്ക് രജിസ്‌ട്രേഷൻ ഉണ്ട്. എന്നാൽ ചിക്കൻ എന്ന വാക്കിന് ഇത്തരത്തിൽ രജിസ്‌ട്രേഷൻ നൽകാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കൂടാതെ ‘ചിക്കൻ സിങ്കർ’ എന്ന ട്രേഡ് മാർക്ക് രജിസ്ട്രേഷനുള്ള കെഎഫ്സിയുടെ അപേക്ഷയിൽ എതിർപ്പുണ്ടെങ്കിൽ മൂന്നുമാസത്തിനകം അറിയിക്കാനും ട്രേഡ്മാർക്ക് രജിസ്ട്രിയോട് കോടതി നിർദ്ദേശിച്ചു. 2018 ഡിസംബറിലെ ട്രേഡ്മാർക്ക് നിയമം സെക്ഷൻ 9 (1) (ബി) പ്രകാരമാണ് ‘ചിക്കൻ’എന്ന വാക്ക് രജിസ്റ്റർ ചെയ്യുന്നത് നിരസിച്ചത്. മൾട്ടിനാഷണൽ റെസ്റ്റോറന്റ് ശൃംഖലയ്ക്ക് സിങ്കർ, ഹോട്ട് സിങ്കർ, പനീർ സിങ്കർ, സിങ്കർ ഫെസ്റ്റിവൽ, ടവർ സിങ്കർ എന്നിവയുൾപ്പെടെയുള്ള മറ്റ് വ്യാപാര മുദ്രകളുടെ രജിസ്‌ട്രേഷനുകളുണ്ട്. യുഎസിലെ ലൂയിസ് വില്ല ആസ്താനമായി പ്രവർത്തിക്കുന്ന ഫാസ്റ്റ് ഫുഡ് ശ്യംഗലയാണ് കെഎഫ്‌സി. ഇന്ത്യയിലുൾപ്പടെ വിവിധ രാജ്യങ്ങളിലും നിരവധി റെസ്റ്റോറന്റുകളാണ് കെഎഫ്‌സിക്കുള്ളത്.
