ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തിരുവനന്തപുരം പേരൂർക്കട അഗസ്ത്യ ഗസ്റ്റ് ഹൗസിൽ ചോദ്യം ചെയ്യുന്നു. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിലെ കർശന ഉപാധികൾ പാലിച്ചാണ് നടപടി. തിങ്കൾ മുതൽ തുടർച്ചയായ മൂന്നുദിവസം രാവിലെ 10 മുതൽ നാലുവരെയാണ് ചോദ്യംചെയ്യലിന് ഹാജരാകേണ്ടത്.
കേസിലെ നിർണ്ണായക തെളിവായ മൊബൈൽ ഫോൺ പരിശോധനയ്ക്കായി അന്വേഷണ സംഘത്തിന് കൈമാറണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. മറ്റ് രണ്ട് സമാന കേസുകളിൽ നേരത്തെ കീഴ്കോടതികൾ രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു.
പരാതിക്കാരിയും രാഹുലും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ പരിശോധിച്ച കോടതി, ഇരുവരും തമ്മിൽ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്ന് നിരീക്ഷിച്ചാണ് ജാമ്യം അനുവദിച്ചത്.
ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണം, പാസ്‌പോർട്ട് ഹാജരാക്കണം, കേരളം വിട്ടുപോകരുത്, എല്ലാ രണ്ടാം ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം തുടങ്ങിയവയാണ് മറ്റ് നിബന്ധനകൾ. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഇതെന്നുമാണ് രാഹുലിന്റെ വാദം.
