ഹിജാബ് ഹര്‍ജി ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി.വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തെ അവധി കഴിഞ്ഞ് മാർച്ച് 21 നാണ് കോടതി വീണ്ടും ചേരുന്നത്.നിലവില്‍ പരീക്ഷകള്‍ നടക്കുന്നതിനാല്‍ ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സഞ്ജയ് ഹെഡ്ഡെ ആവശ്യപ്പെട്ടു. തിങ്കളാഴ്ച്ച പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം കണക്കിലെടുക്കാമെന്നും എന്നാല്‍ ലിസ്റ്റ് ചെയ്യുന്ന തീയതി ഇപ്പോള്‍ പറയാനാകില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ വ്യക്തമാക്കി.വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി ഇന്നലെയാണ് ഉത്തരവിറക്കിയത്. ഇസ്ലാമിക വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് മതപരമായി അവിഭാജ്യ ഘടകമല്ലെന്ന്‌ കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചു. മതവിശ്വാസം സംബന്ധിച്ച ഭരണഘടനയുടെ അനുഛേദം 25ന്റെയും അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച അനുഛേദം 19ന്റെയും ലംഘനമാണെന്ന ഹര്‍ജിക്കാരുടെ വാദമാണ് കോടതി തള്ളിയത്. ഇതിനെതിരെ വിദ്യാത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബെംഗ്ലൂരുവിലടക്കം കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കൂട്ടംകൂടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി 11 ദിവസം വാദം കേട്ട ശേഷമാണ് ഹൈക്കോടതിയുടെ വിശാല ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *