കണ്ണൂർ: സിപിഎം പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. അഴിമതിക്കെതിരായ പോരാട്ടം തുടരുന്നതിന്റെ ഭാഗമായാണ് തന്റെ സ്ഥാനാർത്ഥിത്വമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉൾപ്പെടെയുള്ള അഴിമതി ആരോപണങ്ങൾ നേരിടുന്ന ടി.ഐ. മധുസൂദനനെ വീണ്ടും സ്ഥാനാർത്ഥിയാക്കിയതാണ് തന്നെ മത്സരത്തിന് പ്രേരിപ്പിച്ചതെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. പയ്യന്നൂരിലെ പാർട്ടിയെ മാഫിയ സംഘത്തിന് എറിഞ്ഞുകൊടുക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു മുന്നണിയുടെയും ഭാഗമായിട്ടല്ല മത്സരിക്കുന്നത്. എന്നാൽ കോൺഗ്രസിന്റെ പിന്തുണ താൻ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പയ്യന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ താൻ ഒരു ഇടതുപക്ഷക്കാരനായി കാണുന്നില്ല. ബൂർഷ്വാ രാഷ്ട്രീയ നേതാവിന്റെ സമീപനമാണ് ടി.ഐ. മധുസൂദനന്റേതെന്നും രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് നടത്തുന്ന ഒരാളെ ഇടതുപക്ഷമായി കാണാനാവില്ലെന്നും അദ്ദേഹം വിമർശിച്ചു.
