പെഗാസസ് ഫോൺ ചോർത്തലിൽ ആരോപണങ്ങൾ നിഷേധിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ഫോൺ ചോർത്തൽ സംബന്ധിച്ച് അന്വേഷിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയ അഡീഷണൽ സെക്രട്ടറി തയ്യാറാക്കിയ രണ്ട് പേജുളള സത്യവാങ്മൂലത്തിൽ കേന്ദ്രം പ്രതിപക്ഷ ആരോപണങ്ങളെ തള്ളിക്കൊണ്ട് പറഞ്ഞു
ഫോൺചോർച്ച വിവരങ്ങൾ പരിശോധിക്കാൻ കേന്ദ്രം ഒരു വിദഗദ്ധ സമിതിയെ നിയോഗിക്കുമെന്നും ഇവർ പ്രശ്നത്തിന്റെ വിവിധ വശങ്ങൾ പരിശോധിക്കുമെന്നും സുപ്രീംകോടതിയെ കേന്ദ്രം അറിയിച്ചു. ഇന്ന് അവസാനം കേന്ദ്രം നൽകിയ വിവരങ്ങൾ പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.
ഹർജിക്കാർ ഉന്നയിക്കുന്ന കാര്യങ്ങൾ ഊഹാപോഹങ്ങളുടെ പുറത്താണെന്നും ഇസ്രയേലി ചാര സോഫ്റ്റ്വെയറുമായി സർക്കാരിന് ബന്ധമൊന്നുമില്ലെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. ഫോൺ ചോർന്നതായി കാട്ടി പ്രതിപക്ഷ നേതാക്കളും മാദ്ധ്യമപ്രവർത്തകരുമാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. പുറത്തുവരുന്ന വാർത്തകൾ ശരിയാണെങ്കിൽ ഗൗരവമേറിയതാണെന്ന് സുപ്രീംകോടതിയും അഭിപ്രായപ്പെട്ടിരുന്നു.
