തൃശ്ശൂർ പുന്നയൂർക്കുളത്ത് പ്ലസ്ടു വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. കഞ്ചാവ് കേസിൽ പ്രതിയായ അച്ഛനെ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കാൻ വേണ്ടി അമ്മ മലപ്പുറത്ത് പോയപ്പോഴായിരുന്നു പിതാവിന്റെ സുഹൃത്തുക്കൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.പൊന്നാനി സ്വദേശി ഷാഫിയാണ് അറസ്റ്റിലായത് ബാക്കിയുള്ളവർക്ക് വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. രണ്ടുമാസം മുമ്പായിരുന്നു സംഭവം. സ്കൂളിൽ വെച്ച് നടത്തിയ കൗൺസിലിങ്ങിലാണ് വിവരങ്ങൾ പെൺകുട്ടി അധ്യാപകരോട് പറഞ്ഞത്.
കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് അച്ഛനെ മലപ്പുറത്തെ ഒരു പോലീസ് സ്റ്റേഷനിൽ അറസ്റ്റ് ചെയ്തിരുന്നു. അച്ഛനെ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കാൻ വേണ്ടി അമ്മ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പിതാവിന്റെ സുഹൃത്തുക്കളോട് പെൺകുട്ടി ഒറ്റക്കാണെന്നും ഒന്ന് ശ്രദ്ധിക്കണമെന്നും വിളിച്ചു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ വീട്ടിലെത്തി പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയതെന്നാണ് വിവരം. സംഭവം പെൺകുട്ടി അമ്മയോട് പറഞ്ഞിരുന്നെങ്കിലും എല്ലാം മറച്ചുവെക്കാനുള്ള ശ്രമമാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കുട്ടിയുടെ അധ്യാപകരാണ് ഉടൻ തന്നെ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചത്. ഇവർ മുഖേന കുട്ടിയുടെ പരാതി പോലീസിൽ അറിയിച്ചു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പിതാവിന്റെ സുഹൃത്തുക്കളായ മൂന്നു പേരെ കേസിൽ പ്രതി ചേർക്കുന്നത്. ഇതിൽ ഒരാളെയാണ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.
കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട പരിചയവും സൗഹൃദവുമാണ് ഈ ക്രൂരതയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവം നടക്കുന്ന ദിവസം ഇയാൾ കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് മലപ്പുറത്ത് അറസ്റ്റിലായിരുന്നു.
നാല് ദിവസം മുമ്പായിരുന്നു പോലീസിൽ പരാതി ലഭിക്കുന്നത്. 13ാം തീയതിയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
