ന്യൂ‍ഡൽഹി: മണിപ്പൂരിലെ കുക്കി സംഘടനകളുടെ സുപ്രധാന ആവശ്യം അംഗീകരിച്ച് കേന്ദ്ര സർക്കാർ. മണിപ്പൂരിൽ നിന്ന് മിസോറാമിലേക്കും നാഗാലാൻഡിലേക്കും ഹെലികോപ്റ്റർ സർവ്വീസിന് കേന്ദ്രം അനുമതി നൽകി. ചുരാചന്ദ്പൂരിൽ നിന്ന് മിസോറാമിലെ ഐസ്വാളിലേക്കും കാങ്പോക്പിയിൽ നിന്നോ സേനാപതിയിൽ നിന്നോ നാഗാലാൻഡിലെ ദിമാപൂരിലേക്കും ആയിരിക്കും ഹെലികോപ്റ്റർ സർവ്വീസ്.

ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള ചർച്ചയിൽ കുക്കി സംഘടനകൾ ഈ ആവശ്യം ഉന്നയിച്ചിരുന്നു. കുക്കി സംഘടനകളുടെ കൂട്ടായ്മയായ ഇന്റി ജീനിയസ് ട്രൈബൽ ഫോറമാണ് അമിത് ഷായുമായുള്ള ചർച്ചയിൽ കൂടുതൽ ഹെലികോപ്റ്റർ സർവ്വീസ് എന്ന ആവശ്യം മുന്നോട്ട് വെച്ചത്. നിലവിൽ ഇംഫാലിൽ നിന്ന് ചുരാചന്ദ്പൂരിലേക്കും ജിരിബാമിലേക്കും ഹെലികോപ്റ്റർ സർവ്വീസ് ലഭ്യമാണ്.

കുക്കികളുടെ സുരക്ഷയ്ക്കായി എല്ലാ മലയോര ജില്ലകളിലെയും മെയ്‌തേയ് സംസ്ഥാന പൊലീസ് വിന്യാസം ഒഴിവാക്കുക, കുക്കി-സോ സമുദായാംഗങ്ങളുടെ മൃതദേഹം സംസ്‌കരിക്കുക, ഇംഫാലിലെ കുക്കി ജയില്‍ തടവുകാരെ സുരക്ഷ മുന്‍നിര്‍ത്തി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുക, മണിപ്പൂരില്‍ പ്രത്യേക ഭരണകൂടം തുടങ്ങിയ അഞ്ച് പ്രധാന ആവശ്യങ്ങൾ സംഘടന കൂടിക്കാഴ്ചയിൽ ഉയർത്തിയിരുന്നു. മൃതദേഹങ്ങൾ ഇംഫാലിൽ നിന്ന് ചുരാചന്ദ്പൂരിലേക്ക് കൊണ്ടുവരണമെന്നും സംഘം ആവശ്യപ്പെട്ടു. പുതിയ സംഘര്‍ഷങ്ങളുടെ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ തുടര്‍ ചര്‍ച്ചകളുമായി രംഗത്തെത്തിയത്. അമിത് ഷാ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചകള്‍ക്ക് സൗകര്യം ഒരുക്കിയത് മിസോറാം മുഖ്യമന്ത്രി സോറംതംഗയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *