ബെംഗളുരുവില്‍ ത്വക്ക് രോഗ വിദഗ്ധയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ബെംഗളുരു വിക്ടോറിയ ആശുപത്രിയിലെ ജനറൽ സർജൻ ജി എസ് മഹേന്ദ്ര റെഡ്ഡി (31) ആണ് പൊലീസിൻ്റെ പിടിയിലായത്. ദുരൂഹ മരണത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് അറസ്റ്റിലാവുന്നത്.
ത്വക്ക് രോഗ വിദഗ്ധയായ ഭാര്യ ഡോ. കൃതിക റെഡ്ഡിയെ (28) ചികിത്സയുടെ പേരില്‍ അനസ്തേഷ്യ മരുന്ന് നൽകി കൊലപ്പെടുത്തുകയായിരുന്നു. കൃതികക്ക് ദീർഘകാലമായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇക്കാര്യം കൃതികയുടെ വീട്ടുകാര്‍ മഹേന്ദ്രയെ അറിയിച്ചില്ലന്നും, ഇതില്‍ മഹേന്ദ്ര വളരെയധികം അസ്വസ്ഥനായിന്നുവെന്നും പൊലീസ് പറയുന്നു. ഇതോടെയാണ് കൊലപാതകം നടപ്പിലാക്കാൻ പ്രതി ആസൂത്രണം ചെയ്യുന്നത്.
ഏപ്രിൽ 23ന് ആണ് കൃതികയെ സ്വന്തം വീട്ടിൽ അവശനിലയിൽ കണ്ടെത്തുന്നത്. മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മരിക്കുന്നതിന് മൂന്നുദിവസങ്ങൾക്ക് മുമ്പ് ഉദരസംബന്ധമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ച കൃതികക്ക് മഹേന്ദ്ര ചില മരുന്നുകൾ നൽകിയിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് മുൻപ് നൽകുന്ന അനസ്തേഷ്യ മരുന്ന് മഹേന്ദ്ര അമിത അളവിൽ നൽകിയെന്നും പിന്നീട് വിശ്രമം ആവശ്യമാണെന്നു പറഞ്ഞ് കൃതികയെ മാതാപിതാക്കളുടെ വീട്ടിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
പിന്നീട് അന്നു രാത്രി തന്നെ മഹേന്ദ്ര, കൃതികയെയും കൂട്ടി തൻ്റെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി മറ്റൊരു ഡോസ് കൂടി നൽകി. കുത്തിവെപ്പ് നൽകിയ സ്ഥലത്ത് വേദനയുണ്ടെന്ന് കൃതിക പറഞ്ഞെങ്കിലും മഹേന്ദ്ര ആശ്വസിപ്പിക്കുകയും പിന്നീട് വീണ്ടും മരുന്നു നൽകുകയായിരുന്നു. പിന്നാലെ പിറ്റേന്നു രാവിലെ കൃതികയെ ബോധമില്ലാത്ത നിലയിൽ കണ്ടെത്തിയത്.
