ദൽഹി മദ്യനയ അഴിമതി കേസിൽ കൂടുതൽ വിവരങ്ങൾ അറിയാനായി ബിആർഎസ് നേതാവ് കെ കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും വിളിച്ചുവരുത്തിയേക്കും.ഇഡി നോട്ടീസിനെതിരെ കവിത നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ചോദ്യം ചെയ്യുന്നതിന് കോടതി വിലക്കില്ലാത്ത സാഹചര്യത്തിലാണ് ഇഡിയുടെ നീക്കം.
കഴിഞ്ഞ വർഷം ഇതേ കേസിൽ കവിതയെ ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരമാണ് കേന്ദ്ര ഏജൻസി മൊഴി രേഖപ്പെടുത്തിയത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംഎൽസി നേരത്ത തന്നെ പറഞ്ഞിരുന്നു.
തെലങ്കാനയിൽ കാവി പാർട്ടിക്ക് ‘പിൻവാതിൽ പ്രവേശനം’ നേടാൻ കഴിയാത്തതിനാൽ കേന്ദ്രം ഇഡിയെ ഉപയോഗിക്കുകയാണെന്നും അവർ ആരോപിച്ചു. അതിനിടെ, കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇഡി നാലാമതും സമൻസ് അയച്ചു. ജനുവരി 18 ന് ഹാജരാകാനാണ് നിർദ്ദേശം.
